തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ നയാ പൈസ സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന ദേവസ്വം മന്ത്രിയുടെ വാദവും കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദവും പൊളിയുന്നു. സര്‍ക്കാര്‍ വകുപ്പായ പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ദേവസ്വം ബോര്‍ഡില്‍ നിന്നും ലക്ഷങ്ങള്‍ നേരിട്ട് വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ എട്ട്വര്ഷത്തിനിടയില് 30 ലക്ഷത്തിലധികം രൂപ കൈപറ്റിയതിന്റെ രേഖകള്‍ ദേവസ്വം ഓഫീസിലുണ്ട്. പിആര്‍ഡിക്ക് പണം നല്‍കുന്നത് ശരിയല്ലെന്ന് ദേവസ്വം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. കൈപ്പറ്റി രസീത് നല്‍കാതേയും ചില വര്‍ഷങ്ങളില്‍ പണം കൈപ്പറ്റി.
ശബരിമല മണ്ഡല വൃതകാലത്ത് വാര്‍ത്തകള്‍ പത്രങ്ങള്‍ക്ക് നല്കുന്ന ചിലവ് എന്ന നിലക്കാണ് പിആര്‍ഡി പണം വാങ്ങുന്നത്. ലക്ഷങ്ങള്‍ നല്‍കുന്നതിന് പുറമെ പമ്പയിലും സന്നിധാനത്തിലും പിആര്‍ഡി ജീവനക്കാര്‍ക്ക് സൗജന്യ താമസ സൗകര്യവും ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. പണം കൈപ്പറ്റുന്നതല്ലാതെ പിആര്‍ഡി സേവനമൊന്നും ചെയ്യുന്നില്ലെന്ന് ബോര്‍ഡിന് പരാതിയുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ യഥാസമയം മാധ്യമങ്ങള്‍ക്ക് നല്‍കുകയെന്നതാണ് പിആര്‍ഡിയുടെ പ്രധാന ജോലികളില്‍ ഒന്ന്. ദേവസ്വം ബോര്‍ഡിന് സ്വന്തമായി പിആര്‍ സംവിധാനം ഉണ്ടെന്നിരിക്കെ പിആര്‍ഡിക്ക് പണം നല്‍കുന്നത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല.
നിലവിലുള്ള ചട്ടപ്രകാരം ദേവസ്വം ഫണ്ട് നേരിട്ടെടുക്കാന്‍ സര്‍ക്കാരിന് സാധ്യമല്ല. ഇത്തരം ഒരു ആരോപണം ഹിന്ദു സംഘടനകള്‍ ഉന്നയിച്ചിട്ടുമില്ല. ഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കുന്നതിലായിരുന്നു എതിര്‍പ്പ്. ബോര്‍ഡ് ഭരണം സര്ക്കാരിനായതിനാലാണ് പിആര്‍ഡിക്കും മറ്റു പല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ദേവസ്വം പണം പലരീതിയില്‍ നല്ക്കാന് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: