ന്യൂദല്‍ഹി: ഒടുവില്‍ കോണ്‍ഗ്രസ് അയഞ്ഞു, ജുവനൈല്‍ നിയമഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ശിക്ഷാ കാലാവധി കഴിഞ്ഞ് മോചിതനായ സംഭവത്തില്‍ ഉയര്‍ന്ന പൊതുജന പ്രതിഷേധമാണ് ജുവനൈല്‍ നിയമഭേദഗതിക്ക് തടസ്സം നിന്ന കോണ്‍ഗ്രസിനെ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമാക്കിയത്.
ജുവനൈല്നിയമത്തിന്റെ പരിധി 18ല്‍ നിന്നും 16 ആക്കി കുറയ്ക്കുക, കൂടുതല്‍ ക്രൂരമായ കുറ്റങ്ങള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ തുടങ്ങിയ ഭേദഗതികളാണ് കോണ്‍ഗ്രസിന്റെ നിലപാട് കാരണം രാജ്യസഭയില്‍ തടസ്സപ്പെട്ടു കിടക്കുന്നത്.
പ്രതി ശിക്ഷ കഴിഞ്ഞിറങ്ങിയിട്ടും നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തതിന്റെ പ്രധാന കാരണം കോണ്‍ഗ്രസിന്റെ നിലപാടുകളായിരുന്നു. ഭേദഗതി ബില്ലില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അതിനാല്‍ തന്നെ പാസാക്കാന്‍ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം സഭാധ്യക്ഷന് ഹമീദ് അന്‍സാരി വിളിച്ച സര്‍വ്വകക്ഷി യോഗത്തിലും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി.
എന്നാല്‍ കൊല്ലപ്പെട്ട ജ്യോതിസിങിന്റെ മാതാവ് ആഷാ ദേവിയും വനിതാ കമ്മീഷനും രാജ്യസഭയിലെ നിലപാടുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചതോടെയാണ് ബില്‍ പാസാക്കാന്‍ സജ്ജമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. കോണ്‍ഗ്രസ് സഭാ നേതാവ് ഗുലാംനബി ആസാദ് ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കാമെന്ന് അറിയിച്ചു.
ബില്ലിനെ ആദ്യം എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസും നിലപാട് മയപ്പെടുത്തി. പാര്‍ലമെന്ററി കമ്മറ്റിക്ക് അയച്ച് കൂടുതല്‍ പരിശോധന വേണമെന്ന മുന്‍ നിലപാടുകള്‍ ഇരുപാര്‍ട്ടികളും മാറ്റിയതോടെ കേന്ദ്രസര്‍ക്കാരിന്റെ നിശ്ചയപ്രകാരം ബില്‍ ഇന്ന് രാജ്യസഭയില്‍ പാസാകാനുള്ള സാധ്യതയേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: