മുംബൈ: ചിത്രകാരിയും കണ്ടെംപററി ആര്‍ടിസ്റ്റുമായ ഹേമ ഉപാധ്യായ കൊലക്കേസില്‍ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെ അറസ്റ്റ് ചെയ്ത ചിന്തനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഏറെ നാളായി അകല്‍ച്ചയിലായിരുന്ന ചിന്തന്‍ ഉപാധ്യായ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഹേമയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ് ചിന്തന്‍ ഉപാധ്യായ.
ചിന്തനും ഹേമയും വിവാഹമോചനത്തിനുള്ള നിയമനടപടികളിൽ മുന്നോട്ട് പോകുന്നതിനിടെയായിരുന്നു കൊലപാതകം. ഹേമയുടേയും അഭിഭാഷകന് ഹരീഷ് ബംഭാനിയും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയിലാണ് ഹേമയുടേയും ഹരീഷ് ബംഭാനിയുടേയും മൃതദേഹങ്ങള്‍ മുംബൈ കാണ്ഡിവിലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ കണ്ടെത്തിയത്.
ധനൂകര്‍ വാഡി പ്രദേശത്തെ ശ്മശാനത്തിന് സമീപമുള്ള അഴുക്കുചാലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പെട്ടി കണ്ട തൂപ്പുകാരനാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച ട്രക്കിന്റെ ഡ്രൈവര്‍ പിറ്റേന്ന് പത്രത്തിലൂടെ വിവരമറിഞ്ഞ് പോലീസിനെ സമീപിച്ചത് കേസില്‍ ഏറെ നിര്‍ണായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: