പൂച്ചാക്കല്‍: താലൂക്കിന്റെ വടക്കന്‍ മേഖലകളില്‍ തക്കാളിപനി പടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ആരോഗ്യ വകുപ്പ്. പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പെരുമ്പളം, അരൂക്കുറ്റി എന്നീ പ്രദേശങ്ങളിലാണ് പനി പടരുന്നത്.
ദിനംപ്രതി നിരവധി കുട്ടികളെയാണ് രോഗം ബാധിച്ച് ചികിത്സക്കായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റ് ആശുപത്രികളിലും എത്തിക്കുന്നത്. കൈകളിലും കാലുകളിലും തടിച്ചു വീര്‍ക്കുന്നതാണ് പനിയുടെ ലക്ഷണം.
അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണുന്നത്. കാലാവസ്ഥ വ്യതിയാനമാണ് രോഗകാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. കൂടാതെ പ്രദേശത്ത് ചിക്കന്‍ പോക്സും കുട്ടികളില്‍ വ്യാപകമാവുയാണ്. രോഗം പടരുന്നതു മൂലം നാട്ടുകാരും ആശങ്കയിലാണ്.
തക്കാളിപനി മാരക രോഗമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും പിന്നീടിത് പൊട്ടുകയുമാണ്. ചില കുട്ടികള്‍ക്ക് കടുത്ത പനിയും ചൂടും അനുഭവപ്പെടുന്നുണ്ട്. രോഗ ലക്ഷണമായി ചൂടും, ചൊറിച്ചിലും അനുഭവപ്പെടും. വായിലും കുരുക്കള്‍ വരുന്നതിനാല്‍ കുട്ടികള്‍ക്ക് ആഹാരം കഴിക്കുവാനും പ്രയാസമാണ്.
കോക്സാക്കി വൈറസ് പരത്തുന്ന തക്കാളി പനിക്ക് മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഒരാഴ്ചക്കുള്ളില്‍ രോഗം പൂര്‍ണ്ണമായും ഭേദപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗം ബാധിക്കുന്ന പ്രദേശങ്ങളില്‍ പ്രതിരോധ ബോധവല്‍ക്കണ പരിപാടി നടത്തണമെന്നും രോഗം നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണനമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: