ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ സിപിഎമ്മിനുണ്ടായ കനത്ത തിരിച്ചടി പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയ്ക്കിടയാക്കുന്നു. നഗരത്തിലെ പ്രമുഖ നേതാക്കള്‍ക്കെതിരെ ഔദ്യോഗികപക്ഷം പടപ്പുറപ്പാട് തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന ആലപ്പുഴ ഏരിയാകമ്മറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആസൂത്രിത നീക്കമാണുണ്ടായത്. രണ്ട് ജില്ലാകമ്മറ്റിയംഗങ്ങള്ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് യോഗത്തില്‍ സംസാരിച്ച ബഹുഭൂരിപക്ഷവും ആവശ്യപ്പെട്ടു.
ഒരു ജില്ലാകമ്മറ്റിയംഗത്തിന് വോട്ടര്‍പട്ടികയില്‍ പേര് പോലുമല്ലാതിരുന്നുവെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഈ നേതാവ് എത്ര ലാഘവത്തോടെയാണ് കണ്ടതെന്ന് ഇത് വ്യക്തമാക്കുന്നതാണെന്നും അവര്‍ ആരോപിച്ചു. മറ്റൊരു നേതാവിനായിരുന്നു തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ പ്രധാന ചുമതല. എന്നാല്‍ ഈ കമ്മറ്റി വിളിച്ചുകൂട്ടാന്‍ പോലും നേതാവ് തയ്യാറായില്ലത്രെ. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് വരെ ആവശ്യമുയര്‍ന്നു.
എന്നാല്‍ ആലപ്പുഴ നഗരത്തിലെ പരാജയത്തെകുറിച്ച് സംസ്ഥാന കമ്മറ്റിയില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും. അതിന്മേല് തീരുമാനമുണ്ടായതിന് ശേഷം ജില്ലാക്കമ്മറ്റി ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത ജില്ലാസെക്രട്ടറി സജിചെറിയാന്, ജില്ലാസെക്രട്ടറിയേറ്റംഗം ആര്. നാസര്‍ എന്നിവര്‍ മറുപടി നല്കി. വിഎസ്- ഐസക്ക് പക്ഷത്തെ ആലപ്പുഴ ജില്ലയിലെ തന്നെ പ്രമുഖനാണ് വെട്ടിനിരത്തപ്പെടാന് ഇടയുള്ള ഒരു ജില്ലാകമ്മറ്റിയംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: