ദല്‍ഹിയില്‍ ജ്യോതി സിംഗ് എന്ന നിര്‍ഭയയെ കൂട്ടബലാത്സംഗത്തിനിരയാക്കി ബസ്സില്‍നിന്നും തള്ളിയിട്ട് കൊന്ന കേസില്‍ പ്രതിയായ കുട്ടിക്കുറ്റവാളിയെ നിലവിലുള്ള ബാലനീതി നിയമമനുസരിച്ച് മൂന്നുകൊല്ലത്തെ ജുവനൈല്‍ ഹോമിലെ താമസത്തിനുശേഷം മോചിപ്പിച്ചത് നിര്‍ഭയയുടെ അമ്മയെ കണ്ണീരിലാഴ്ത്തുകയും സമൂഹത്തെ ക്ഷോഭിപ്പിക്കുകയും ചെയ്തു. ദല്‍ഹി വനിതാ കമ്മീഷന് എതിര്‍ത്തിട്ടുപോലും പ്രതിയെ മോചിപ്പിച്ചത് നിലവിലുള്ള ബാലനീതി പ്രകാരം അയാളെ കൂടുതല്‍ ശിക്ഷക്ക് വിധേയനാക്കാന്‍ സാധ്യമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ്. ഇപ്പോള്‍ പ്രായപരിധി ഇളവ് ചെയ്ത് ബാല നീതി നിയമം പാര്‍ലമെന്റ് പാസാക്കിയതോടെ ഗുരുതരമായ കുറ്റംചെയ്യുന്ന കുട്ടിക്കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാം.
2012 ലെ നിര്‍ഭയ സംഭവത്തിനുശേഷം ബലാത്സംഗങ്ങള്‍ ഭാരതത്തില്‍ കൂടിവരികയാണ്. കൗമാരക്കാര്‍ ചെയ്യുന്ന കുറ്റങ്ങളിലും അഞ്ചുശതമാനം വര്‍ധനയാണ് 2005 നും 2014 നും ഇടയില്‍ ഉണ്ടായിരിക്കുന്നത്. കൗമാരക്കാരുടെ ബലാത്സംഗങ്ങള്‍ 2001 ല്‍ 399 ആയിരുന്നത് 2013 ല്‍ 1388 ആയി.
കുട്ടികള്‍ ചെയ്യുന്നതും കുട്ടികള്‍ക്കെതിരെയുമുള്ള കുറ്റകൃത്യങ്ങള്‍ സാംസ്കാരിക കേരളത്തിലും വര്‍ധിക്കുന്നു എന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിന് അപമാനകരമാണ്. 2014 ല്‍ 286 കുട്ടികളാണ് ബലാത്സംഗത്തിനിരയായത് എന്ന് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ പീഡനം കുടുംബത്തിനകത്തും പുറത്തും ഒരുപോലെ നടക്കുന്നുവെന്നത് ഒരു ദുഃഖസത്യമാണ്. ഇതില്‍ 95 ശതമാനവും സ്വന്തക്കാരും ബന്ധുക്കളും ആണ് നടത്തുന്നത്.
നാല്‍പ്പതു ശതമാനം ആണ്‍കുട്ടികളും 39 ശതമാനം പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് യൂണിസെഫിന്റെ സാമ്പിള്‍ സര്‍വേ വ്യക്തമാക്കുന്നു. ടിവി, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണുകള്‍ എല്ലാം ഇന്ന് അപകടകാരികളാകുന്നത് കുട്ടികള്‍ ഇവയ്ക്കുമുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതിനാലാണ്. എന്നാല്‍ പല മാതാപിതാക്കളും ഇത് ശ്രദ്ധിക്കുന്നുപോലുമില്ല.
കേരളത്തില്‍ വികസിക്കുന്ന വിനോദസഞ്ചാര മേഖലയിലും വിദേശസഞ്ചാരികള്‍ ആവശ്യപ്പെടുന്നത് ആണ്‍കുട്ടികളെയാണ് എന്ന് തിരുവനന്തപുരത്തുള്ള ഒരു ടൂറിസം വ്യവസായി എന്നോട് പറഞ്ഞിട്ടുണ്ട്. കോവളത്ത് നടത്തിയ ഒരു സാമ്പിള്‍ സര്‍വേയില്‍ 39 കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മസാജ് സെന്ററുകളും ഇപ്പോള്‍ കുട്ടികളെ മസാജ് ചെയ്യാന്‍ നിയോഗിക്കുന്നുണ്ട്. അവര്‍ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് വിധേയരാകുന്നു. ഇതെല്ലാം തെളിയിക്കുന്നത് ബാലനീതി ലംഘനമാണ്. പക്ഷേ സ്ത്രീധനംപോലെ, ഇത് ഇന്ന് ഒരു ആഗോളപ്രതിഭാസമാണ്. ചിലര്‍ ഇന്ന് ആഗ്രഹിക്കുന്നത് കുട്ടികളുമായുള്ള ലൈംഗികബന്ധമാണത്രെ. കുട്ടികളുടെ ഇടയിലും ‘സെക്സ് ടിംഗ്’ സന്ദേശങ്ങള്‍ അയയ്ക്കുന്നതു കാണാം.
പക്ഷെ ഇപ്പോള്‍ സംജാതമായിരിക്കുന്ന സ്ഥിതിവിശേഷം ആണ് കുട്ടികുറ്റവാളികള്‍ പെരുകുന്നു എന്നതാണ്. 2014 ല്‍ യൂണിസെഫ് നടത്തിയ ഒരു പഠനത്തില്‍ 20 വയസ്സിന് താഴെയുള്ള പത്തില്‍ ഒരു പെണ്‍കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നു. ആണ്‍കുട്ടികളെയും സെക്സ് റാക്കറ്റുകള്‍ക്ക് വില്‍ക്കുന്നത് ഇന്ന് കേരളത്തില്‍ പതിവാണ്. പറവൂര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം പിതാവ് തന്നെ ഒരുലക്ഷം രൂപയ്ക്ക് വിറ്റു. ബെംഗളൂരുവില്‍ ബാലപീഡനം തുടര്‍ക്കഥയാണ്. 63 വയസ്സായ അധ്യാപകന് എട്ടുവയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.
ബാല ബലാത്സംഗങ്ങള്‍ 2009 ല്‍ 5484 ആയിരുന്നത് 2014ല്‍ 13766 ആയി ഉയര്‍ന്നു എന്ന് എന്‍സിആര്‍ബി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 46 ശതമാനവും പിതാവ് ചെയ്യുന്നതാണത്രെ
പല ആണ്‍കുട്ടികളും ഇന്ന് സമൂഹത്തില്‍ ക്രിമിനലുകളായി മാറുന്നു. ഇവര്‍ മദ്യം, മയക്കുമരുന്ന് മുതലായവയ്ക്ക് അടിമയാകുക മാത്രമല്ല, കഞ്ചാവ് വില്‍പ്പനയും നടത്തുന്നത് മാതാപിതാക്കള്‍ അറിയുന്നുപോലുമില്ല. കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത് മാതാപിതാക്കളുടെ അശ്രദ്ധയും അനാസ്ഥയും മൂലമാണ്. ഇന്ന് ആണ്‍കുട്ടികള്‍ക്ക് ആവശ്യത്തിന് പോക്കറ്റ് മണി ലഭിച്ചാലും അവര്‍ മോഷണത്തിന് മുതിരുന്നു. കൗമാരക്കാരിലെ സംസ്കാരശൂന്യത രാഷ്ട്രീയ-വര്‍ഗീയ വിഷം വമിക്കുന്ന കേരളത്തില്‍ ചര്‍ച്ചാവിഷയംപോലും ആകുന്നില്ല.
കുട്ടികള്‍ക്കിടയില്‍ ലൈംഗിക വൈകൃതങ്ങള്‍ പെരുകുന്നു. അവര്‍ ഇന്റര്‍നെറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്കി വീട്ടമ്മമാരെ പോലും പ്രലോഭിപ്പിക്കുന്നു. ചില വീട്ടമ്മമാരും ഇന്ന് നെറ്റ് അഡിക്ടുകളായി, കുടുംബ കാര്യങ്ങളില്‍ അനാസ്ഥ കാണിച്ച്, കുട്ടികളെ നേര്‍വഴി നടത്താന്‍ പഠിപ്പിക്കാതെ സമൂഹത്തിലെ അപച്യുതിക്ക് കാരണമാകുന്നു.
എന്തുകൊണ്ട് ആണ്കുട്ടിക്കുറ്റവാളികളുടെ എണ്ണം അസാമാന്യമായി വര്‍ധിക്കുന്നു എന്ന ചോദ്യത്തിന് സാമൂഹ്യ പ്രവര്‍ത്തകയായ ഏലിയാമ്മ വിജയന് പറയുന്നത് അവര്‍ നെറ്റില്‍ പോര്‍ണോ സൈറ്റുകളാണ് സന്ദര്‍ശിക്കുന്നു എന്നും ഈ കാഴ്ചകളില്‍ സ്വാധീനിക്കപ്പെടുന്നു എന്നും അത് അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ്. അഞ്ചുവയസ്സുകാരന് പോര്ണോസൈറ്റ് കണ്ട് മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച് കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചത് വാര്ത്തയായിരുന്നില്ലോ. മറ്റൊരു വസ്തുത മാതാപിതാക്കളും അധ്യാപകരും ലൈംഗികവല്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഏലിയാമ്മ പറയുന്നത് കുട്ടികള്‍ക്ക് വീട്ടില്‍ ശ്രദ്ധ കിട്ടുന്നില്ല എന്നതാണ്. അയല്പക്കത്ത് കൂട്ടുകിടക്കാന്‍ വിളിച്ച ചില പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയാകുന്നത് തുടര്‍ക്കഥയാണ്. ഇന്ന് ബന്ധങ്ങളെ തെറ്റായി ഉപയോഗിക്കുന്നു. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നതും ബലാത്സംഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണങ്ങളില്‍ ഒന്നായി ഏലിയാമ്മ വിജയന് ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് ഏതാണ് ചീത്ത സ്പര്‍ശം, ഏതാണ് നല്ല സ്പര്‍ശം എന്നുപോലും മനസ്സിലാക്കി കൊടുക്കാന്‍ അമ്മമാര്‍ ശ്രമിക്കുന്നില്ല.
ഇന്ന് കേരളത്തിലും നിര്‍ഭയ പെണ്‍കുട്ടികള്‍ ഉണ്ട്. സഖി, ശാന്തിഭവന് എന്നീ സംഘടനകള്‍ നടത്തുന്ന ബീനാ സെബാസ്റ്റ്യന്‍ 23 നിര്‍ഭയ പെണ്‍കുട്ടികള്‍ക്ക് അഭയം നല്കുന്നു. ബീനയുടെ അഭിപ്രായത്തില്‍ ആണ്‍കുട്ടികള്‍ ലൈംഗിക കുറ്റവാളികളാകുന്നത് ഇന്ന് ലൈംഗികാസക്തി കൂടിയതിനാലും നിയന്ത്രണശേഷി നഷ്ടപ്പെട്ടതിനാലുമാണ്. വൈകാരിക സുരക്ഷ, അപക്വമായ പെരുമാറ്റ ശൈലി മുതലായവ കൗമാരക്കാരെ അലട്ടുന്ന പ്രശ്നങ്ങളാണ്. കുട്ടികള്‍ക്ക് ഇന്ന് ജീവിത മാതൃകകള്‍ ഇല്ല. സിനിമയും സീരിയലും എല്ലാം നല്‍കുന്നത് തെറ്റായ സന്ദേശങ്ങളാണല്ലൊ. ‘പ്രേമം’ സിനിമ കണ്ട വിദ്യാര്‍ത്ഥികള്‍ അധ്യാപികമാരെ ‘മലരേ’ എന്നു വിളിക്കുന്നുവത്രെ.
ഇന്ന് കുടുംബബന്ധങ്ങള്‍ ഏറെയും ശിഥിലമാണ്. അച്ഛനും അമ്മയും വേര്പിരിഞ്ഞാല്, അമ്മ രണ്ടാമത് വിവാഹിതയായാല്‍ രണ്ടാനച്ഛന് കുട്ടികളെ പീഡിപ്പിക്കുന്നത് ഇന്ന് വാര്‍ത്ത പോലുമല്ല. സ്വന്തം സുഹൃത്തിനും പെണ്മക്കളെ നല്കാന് ചില അമ്മമാര്‍ തയ്യാറാകുന്ന കാലമാണിത്. 75 മുതല്‍ 80 ശതമാനംവരെ രണ്ടാനച്ഛന്മാര് പീഡിപ്പിച്ച കുട്ടികളാണ് ‘നിര്‍ഭയ’യിലുള്ളത്. അമ്മയുടെ സുരക്ഷിതത്വം എവിടെ? കുട്ടികള്‍ക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും വിവേകമില്ല. അറിവ് പകര്ന്നുനല്കാനല്ല വീട്ടുകാരും അധ്യാപകരും ശ്രമിക്കുന്നത്. കുട്ടികളെ ലൈംഗിക ഉപകരണങ്ങളായാണ് പലപ്പോഴും കാണുന്നത്. വൈകൃതങ്ങള്‍, വൈകല്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന കുട്ടികള്‍ക്ക് വേണ്ടത് സ്നേഹമാണ്, സംരക്ഷണമാണ്.
ഭാരതസംസ്കാരം ആഗോള പ്രശസ്തി നേടിയിരിക്കുമ്പോഴും രാജ്യതലസ്ഥാനം ബാലലൈംഗിക കേന്ദ്രമായി അറിയപ്പെടുന്നു എന്നത് എത്ര അപമാനകരമാണ്. തെരുവ് നായ്ക്കള്‍ അപകടകാരിയാണ് എന്ന് അലമുറയിടുമ്പോഴും സ്വന്തം കുട്ടികള്‍ അപഥസഞ്ചാരം ചെയ്യുന്നത് പലരും അറിയുന്നില്ല. ലൈംഗിക അതിപ്രസരം തന്നെയാണ് ആണ്‍കുട്ടികളെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നത്. ഉപഭോഗ സംസ്കാരം അവരെ ക്രിമിനലുകളാക്കി ഭവനഭേദത്തിനും മോഷണത്തിനും പ്രചോദനം നല്കുന്നു.
ഇന്ന് ഇന്റര്‍നെറ്റ് കഫേകളും പാര്‍ലറുകളും സുലഭമാണ്. സമൂഹംതന്നെ വികസിച്ചുവരുന്ന യുവാക്കളിലെ അപച്യുതി ചൂഷണം ചെയ്യാന്‍ തയ്യാറാകുന്നു. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനു ഇരകളാകുമ്പോള്‍ ആണ്‍കുട്ടികള്‍ ബലാത്സംഗ വീരന്മാരാകുന്നു.
പക്ഷെ ഇതൊന്നും സാമൂഹ്യപരിഷ്കര്‍ത്താക്കളെ അലട്ടുന്നതായി കാണുന്നില്ല. എല്ലാ വിഷയങ്ങളും മാധ്യമങ്ങളില്‍ വിദഗ്ദ്ധരെ വച്ച് ചര്‍ച്ചചെയ്യുമ്പോഴും സാമൂഹിക അപച്യുതി എന്തേ ചര്‍ച്ചാ വിഷയമാകാത്തത്? സരിതയുടെ അപഥസഞ്ചാരം മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നു. മുഖ്യമന്ത്രിക്ക് സരിതയുമായുള്ള അവിഹിതം തെളിയിക്കുന്ന കാസറ്റ് തേടി കൊടുംക്രിമിനലായ ബിജു രാധാകൃഷ്ണനെ വിശ്വസിച്ച് സോളാര്‍ കമ്മീഷന് നടത്തിയ യാത്ര കേരളത്തെ ടിവികള്‍ക്ക് മുന്പില് തളച്ചിട്ടു. സരിതയുടെ രംഗപ്രവേശംതന്നെ അവിഹിതത്തിന് ലൈസന്‍സ് ലഭിക്കുന്നതിനുള്ള മുഖവുരയായിരുന്നു എന്നുവരെ തോന്നാം.
ഇന്ന് ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നില്ല. ഉമ്മന്‍ചാണ്ടി തിരിച്ചുവരുമോ, രമേശ് ചെന്നിത്തല കത്തയച്ചോ മുതലായവയിലാണ് എല്ലാവരുടെയും ശ്രദ്ധ. ചെന്നിത്തല കത്തയച്ചാലും ഇല്ലെങ്കിലും അതില്‍ പറഞ്ഞ കാര്യങ്ങള്‍ സാമൂഹിക-രാഷ്ട്രീയ ശ്രദ്ധയില്‍ വന്നത് സ്വാഗതാര്‍ഹം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: