കെ.എം.മഹേഷ്
കണ്ണൂര്‍: ദിനംപ്രതി നഷ്ടടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് കടംവാങ്ങികൂട്ടികൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ഇനത്തില്‍ എടുത്തത് 442 കോടി രൂപയാണ്. പുതിയ ബസ്സുകള്‍ വാങ്ങുന്നതിനും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കുമായാണ് കടം വാങ്ങുന്നത്. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള വിവിധ ഡിപ്പോകളും അനുബന്ധ സ്ഥലങ്ങളും പണയപ്പെടുത്തിയാണ് കോടികള്‍ വായ്പയെടുത്തുകൂട്ടുന്നത്. ഹഡ്കോയില്‍ നിന്നും 153 കോടി രൂപയും, പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നും 200 കോടി രൂപയും, എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും 91 കോടി രൂപയുമാണ് 2013-14 സാമ്പത്തിക വര്‍ഷത്തിനു ശേഷം കെഎസ്ആര്‍ടിസി എടുത്ത വായ്പ. ഇതിനായി ഹഡ്കോയ്ക് മാനന്തവാടി, കാട്ടാക്കട എന്നിവിടങ്ങളിലെ വസ്തുവും, പാലക്കാട് ജില്ലാ സഹകരണ ബാങ്കിന് എടപ്പാള്‍, ആലുവ, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വര്‍ക്ക്ഷോപ്പുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍, എറണാകുളം ജില്ലാ സഹകരണ ബാങ്കിന് എറണാകുളം ബസ് സ്റ്റേഷന്, കാരിക്കാമുറി, പെരുമാനൂര്‍ ബോട്ട്യാര്‍ഡ്, തേവര എന്നിവിടങ്ങളിലെ വസ്തുവകകളുമാണ് ഈടായി നല്‍കിയിരിക്കുന്നത്. ഹഡ്കോയില്‍ നിന്നുമെടുത്ത വായ്പ ബസ്സുകള്‍ വാങ്ങാനും, എറണാകുളം, പാലക്കാട് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പ പ്രവര്‍ത്തന മൂലധന ചെലവുകള്‍ക്കുമായാണ് വിനിയോഗിച്ചിട്ടുള്ളത് എന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. കോര്‍പ്പറേഷന്റെ ഈവര്‍ഷത്തെ വരവുചെലവു കണക്കുകള്‍ എത്രയെന്ന് വ്യക്തമല്ല. വാര്‍ഷിക വരവുചെലവു റിപ്പോര്‍ട്ടുകള്‍ കൃത്യമായും സമയബന്ധിതമായും തയ്യാറാക്കി നിയമസഭയില്‍ സമര്‍പ്പിക്കുന്നില്ലെന്നും കോര്‍പ്പറേഷനെതിരെ ആക്ഷേപമുണ്ട്. നിലവില്‍ 6315 ഷെഡ്യൂളുകളും 6138 ബസ്സുകളുമാണ് കോര്‍പ്പറേഷനുള്ളത്. 35000 ത്തോളം സ്ഥിര ജീവനക്കാരും, 207ഓളം ഓഫീസര്‍മാരും കെഎസ്ആര്‍ടിസിക്കുണ്ട്. ശരാശരി 16.6 ലക്ഷം കിലോമീറ്ററാണ് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഒരുദിവസം നടത്തുന്ന സര്‍വ്വീസ്. കിലോമീറ്ററിന് 32.8 രൂപാ വരുമാനവുമുണ്ട്. അതായത് ഒരു ബസിന് ദിവസം 10624 രൂപയോളം ശരാശരി വരുമാനമുണ്ട്. ഒരു ദിവസത്തെ കെഎസ്ആര്‍ടിസിയുടെ മൊത്തവരുമാനം നോക്കുമ്പോള്‍ 5.15 കോടി രുപയോളം വരും. ദിവസം 8000 രൂപവരെ കളക്ഷന്‍ ലഭിക്കുന്ന സ്വകാര്യ ബസ്സുകള്‍ എല്ലാംതന്നെ വലിയ ലാഭത്തിലാണെന്ന് സ്വകാര്യബസ്സുടമകളും ജീവനക്കാരും സമ്മതിക്കുമ്പോഴും ദിവസം 10000ല്‍ അധികം ദിവസവരുമാനമുള്ള കെഎസ്ആര്‍ടിസി മാത്രം ദിനേന നഷ്ടത്തിലേക്കും കടബാധ്യതകളിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: