സ്വന്തം ലേഖകന്‍
കണ്ണൂര്‍: പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചവരെ സഹായിക്കാനായി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതി വന്‍ വിജയമാകുന്നു. പദ്ധതിയിലൂടെ നിലവില്‍ 3,000 യുവതീയുവാക്കള്‍ കേരളത്തിനകത്തും പുറത്തുമായി വിവിധ കമ്പനികളില്‍ സൗജന്യ തൊഴില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്. നൂറുപേര്‍ക്ക് ഇതിനകം തന്നെ പരിശീലനം പൂര്‍ത്തിയായി ജോലി ലഭിച്ചുകഴിഞ്ഞു. കുടുംബശ്രീയാണ് പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി. പരിശീലനം നല്കുന്നവരില് നിന്ന് 75 ശതമാനം പേര്‍ക്ക് ജോലി നല്‍കണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അതുകൊണ്ടുതന്നെ നാല് ഘട്ടങ്ങളിലായി മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും ഇതില്‍ 22,500 പേര്‍ക്ക് ഉറപ്പായും തൊഴില്‍ ലഭിക്കുകയും ചെയ്യും. ബിപിഎല്‍, എപിഎല്‍ വിഭാഗത്തില്‍പ്പെട്ട 15നും 35 നുമിടയില്‍ പ്രായമുള്ളവരും, തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ 35 ദിവസമെങ്കിലും ജോലി ചെയ്തവരും അവരുടെ മക്കള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്കും പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. സമൂഹത്തിന്റെ താഴേക്കിടയിലുള്ള ജനവിഭാഗങ്ങളെ പരിശീലനവും ജോലിയും നല്കി മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ഉദ്ദേശം. ഗുണഭോക്താക്കളുടെ താല്പര്യവും അഭിരുചിയും അനുസരിച്ചാണ് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നത്. ഒപ്പം ഇംഗ്ലീഷ് ഭാഷയിലും വ്യക്തിത്വവികസനത്തിലും പരിശീലനം നല്‍കും.
2015 ഫെബ്രുവരിയിലാണ് കിറ്റെക്സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, എന്‍ഐഐടി, രാജഗിരി കോളജ്, കഫേ കോഫി ഡേ എന്നിങ്ങനെ കേരളത്തിലെ വിവിധ സ്ഥാപനങ്ങളും കേരളത്തിനു പുറത്തുള്ള ചില മരുന്നുകമ്പനികളും ടൂറിസം കമ്പനികളും ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുമെന്ന കരാറില്‍ കുടുംബശ്രീയുമായി ഒപ്പുവച്ചത്. മൂന്നു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 6000 രൂപ മുതല്‍, ഒരു വര്‍ഷത്തെ പരിശീലനം നേടുന്നവര്‍ക്ക് 15,000 രൂപ വരെ ശമ്പളമുള്ള ജോലികള്‍ പദ്ധതിയിലൂടെ ഉറപ്പാക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് 25,000 രൂപ വേതനം ലഭിക്കും. പരിശീലനം പൂര്‍ത്തിയാവുന്ന മുറയ്ക്ക് തൊഴില്‍ദാതാക്കളെ പങ്കെടുപ്പിച്ച് തൊഴില്‍മേളകള്‍ നടത്താനും കുടുംബശ്രീ പദ്ധതിയിടുന്നു. സംസ്ഥാനത്തിനകത്തും പുറത്തും ജോലി ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററുകളും തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ അലുംമ്നി സേവനവും ലഭ്യമാക്കാനും പരിപാടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: