ഇടുക്കി: കൊട്ടക്കാമ്പൂരില്‍ പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത കേസില്‍ ഇടുക്കി എംപി ജോയിസ് ജോര്‍ജിനെയും കുടുംബക്കാരെയും പോലീസ് അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ജില്ലയിലെ ഉന്നതനായ കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടല്‍. ജോയിസിന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് ഈ കോണ്‍ഗ്രസ് നേതാവ്. ഒരു വര്‍ഷം മുന്‍പാണ് ദേവികുളം പോലീസ് ജോയിസിനും മറ്റ് ആറ് ബന്ധുക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത്. പട്ടികജാതിക്കാരെ വഞ്ചിച്ചു എന്ന വകുപ്പും കേസില്‍പ്പെടുത്തിയിരുന്നു.
സാധാരണക്കാരാണെങ്കില്‍ ഇത്തരമൊരു കേസില്‍പ്പെട്ടാല്‍ റിമാന്റില്‍ പോകുകയും മാസങ്ങളോളം ജയിലില്‍ കഴിയുകയും ചെയ്യും. എന്നാല്‍ കോണ്‍ഗ്രസ് നേതാവും അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പിയും ഒത്തുകളിച്ചതോടെ വിവാദ കേസില്‍ ജോയിസ് ജോര്‍ജിനും മുന്‍കൂര്‍ ജാമ്യം പോലും എടുക്കേണ്ടിവന്നിട്ടില്ല. മൂന്നാര്‍ ഡിവൈഎസ്പിയായിരുന്ന പ്രഫുല്ലചന്ദ്രനാണ് കേസ് അന്വേഷിച്ചത്.
പട്ടികജാതിക്കാരില്‍ നിന്ന് ജോയിസും ബന്ധുക്കളും 40 ഏക്കര്‍ ഭൂമി വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളെ ചോദ്യം ചെയ്യാനോ വ്യാജ പട്ടയം ഉണ്ടാക്കിയത് സംബന്ധിച്ച് രേഖകള്‍ പരിശോധിക്കാനോ അന്വേഷണ ഉദ്യോഗസ്ഥന് തയ്യാറായില്ല. പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കുന്നത് രേഖപ്പെടുത്തുന്ന നമ്പര്‍-ഒന്ന് രജിസ്റ്ററും പട്ടയം ലഭിക്കുമ്പോള്‍ ഒപ്പിട്ട് വാങ്ങുന്ന നമ്പര്‍-രണ്ട് രജിസ്റ്ററും റവന്യൂവകുപ്പിന്റെ പക്കല്‍ നിന്നും കണ്ടെടുക്കാനായിട്ടില്ല. 2001 കാലഘട്ടത്തിലെ രേഖകളാണ് കാണാതായിരിക്കുന്നത്. ഈ രജിസ്റ്റര്‍ നശിപ്പിച്ചതാകാമെന്ന് കരുതുന്നു. അന്വേഷണം നിലയ്ക്കുമെന്ന ഘട്ടമായതോടെ പ്രശ്നത്തില്‍ ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്.
മൂന്നാര്‍ എഎസ്പിയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. പ്രതികളെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. കൊട്ടക്കാമ്പൂര്‍ വില്ലേജിലെ റവന്യൂ ഭൂമിയുടെ രേഖകള്‍ ലാന്റ് റവന്യൂ കമ്മീഷണറുടെ ഓഫീസില്‍ നിന്നും ശേഖരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ജോയസിസും കുടുംബക്കാരും കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് സമീപം യുഡിഎഫിലെ ഉന്നത നേതാവ് നൂറോളം ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ട്. അടിമാലിയിലെ ഒരു കോണ്‍ഗ്രസ് നേതാവിനും ഇവിടെ വന്‍ തോതില്‍ ഭൂമിയുണ്ട്. ഈ കയ്യേറ്റക്കാര്‍ ജോയിസിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: