ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് രാജ്യതാല്‍പ്പര്യമില്ല; സ്ഥാപിത താല്‍പ്പര്യം മാത്രമാണുള്ളതെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ രൂക്ഷ വിമര്‍ശനം. ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതി വിവാദമുയര്‍ത്തി സഭാ സ്തംഭനം തുടര്‍ന്ന കോണ്‍ഗ്രസ് എംപിമാരോടായിരുന്നു സ്പീക്കറുടെ വിമര്‍ശനം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കോണ്‍ഗ്രസിന്റെ നിഷേധാത്മക നിലപാടിനെ തുടര്‍ന്ന് കാര്യമായ നടപടികള്‍ നടത്താനാവാതെ പൂര്‍ത്തിയാകുന്നതില്‍ സ്പീക്കര്‍ അതീവ രോഷാകുലയാണ്. 23 ദിവസത്തെ സഭാസമ്മേളനത്തിന് ശേഷം ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റ് ഇന്ന് പിരിയും.
ഇന്നലെ ലോക്സഭ ആരംഭിച്ച ഉടന്‍ തന്നെ വിവിധ വിഷയങ്ങളുന്നയിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളം തുടങ്ങി. വിവിധ കോണ്‍ഗ്രസ് എംപിമാര്‍ പത്തോളം നോട്ടീസുകളും നല്കി. ചോദ്യോത്തര വേള സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസുകളാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ഇതിനിടെ ബിജുജനതാദള്‍ അംഗം ബൈജയന്ത് പാണ്ഡെ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ രംഗത്തെത്തി.
നിങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് തനിക്ക് അവതരിപ്പിക്കാനുള്ളതെന്നും പാണ്ഡെ പറഞ്ഞു. ഇതു അവഗണിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം തുടര്‍ന്നപ്പോഴാണ് കോണ്‍ഗ്രസിന് രാജ്യതാല്‍പ്പര്യം പ്രശ്നമല്ല, സ്ഥാപിത താല്‍പ്പര്യങ്ങള്‍ മാത്രമാണുള്ളതെന്ന കടുത്ത വിമര്‍ശനം സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായത്. സഭാ നടപടികള്‍ ഏതുവിധേയും അലങ്കോലപ്പെടുത്താന്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും സ്പീക്കര്‍ പറഞ്ഞു.
ഇരുപതോളം കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ധനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി സഭ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനിടെയാണ് ചോദ്യോത്തരവേള നടന്നത്.
സഭയില്‍ ബഹളമുയര്‍ത്തി നടപടി തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ ഈ സഭാസമ്മേളനകാലത്ത് തന്നെ സ്പീക്കര്‍ നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരുതവണ കോണ്‍ഗ്രസിന്റെ പ്രകടനം അസഹനീയമായതോടെ ബഹളം വെയ്ക്കുന്നവരുടെ പേരുകള്‍ എഴുതിയെടുക്കാന്‍ സഭയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്കി. 30 കോണ്‍ഗ്രസ് അംഗങ്ങളുടെ പേരുകളാണ് എഴുതിയെടുത്ത് സ്പീക്കര്‍ക്ക് നല്‍കിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: