കണ്ണൂര്‍: ഇരുവൃക്കകളും തകരാറിലായ നിര്‍ധനയായ വീട്ടമ്മയ്ക്ക് സുതാര്യകേരളം കൈത്താങ്ങായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയും കാരുണ്യ സഹായഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയുമാണ് മുഖ്യമന്ത്രി അനുവദിച്ചത്. തലശ്ശേരി താലൂക്കില്‍ തിരുവങ്ങാട് വില്ലേജിലെ കരിമ്പില്‍ വീട്ടിലാണ് സുബിനയും ഭര്‍ത്താവ് അനില്‍കുമാറും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളും ഉള്‍പ്പെടുന്ന കുടുംബം താമസിക്കുന്നത്. എട്ടുവര്‍ഷം മുമ്പ് തുടര്‍ച്ചയായ പനി വന്നതിനേത്തുടര്‍ന്ന് മംഗലാപുരം കെഎസ് ഹെഗ്ഡെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സുബിനയുടെ ഒരു വൃക്ക പൂര്‍ണ്ണമായും മറ്റൊന്ന് ഭാഗികമായും തകരാറിലായെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇപ്പോള്‍ രണ്ടു വൃക്കയും പ്രവര്‍ത്തനരഹിതമാണ്. ധര്‍മ്മടം സ്നേഹതീരം ഡയാലിസിസ് സെന്ററില്‍ നിന്ന് ഡയാലിസിസ് നടത്തിയാണ് സുബിനയുടെ ജീവിതത്തെ പിടിച്ചുനിര്‍ത്തുന്നത്.
സുബിനയുടെ വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്താന്‍ ആറ് ലക്ഷം രൂപ ചെലവ് വരുമെന്നാണ് കോഴിക്കോട് മിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അമ്മ സാവിത്രി വൃക്ക നല്കാന് തയ്യാറായിട്ടുണ്ട്. തയ്യല്‍ തൊഴിലാളിയായ അനില്‍കുമാറിന് ലഭിക്കുന്ന തുച്ഛമായ തുക മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം. ഇതിനിടയില്‍ ഡയാലിസിസിനും മരുന്നിനുമായും നല്ലൊരുതുക ചെലവാകുന്നുണ്ട്. സുബിനയുടേയും കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കിയ പ്രദേശവാസികള്‍ ചേര്‍ന്ന് സുബിന സഹായസംഘം രൂപീകരിച്ച് ഓപ്പറേഷനുവേണ്ടി രണ്ട് ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ട്. ബാക്കി തുക കണ്ടെത്തുന്നതിന് വഴിതേടിയാണ് സുബിനയും കുടുംബവും സുതാര്യകേരളത്തെ സമീപിച്ചത്.
എഡിഎം ഒ.മുഹമ്മദ് അസ്ലമുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സുബിനയുടെ ശസ്ത്രക്രിയക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും കാരുണ്യ സഹായനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ബിപിഎല്‍ റേഷന്‍ കാര്‍ഡും അനുവദിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: