ന്യൂദല്‍ഹി: ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കൂടുതല്‍ പ്രഭയോടെ പുറത്തുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ജെയ്റ്റ്ലിക്ക് എല്ലാ പിന്തുണയും വ്യക്തമാക്കിയ പ്രധാനമന്ത്രി, ധനമന്ത്രിക്കെതിരെ തെറ്റായതും നിര്മ്മിക്കപ്പെട്ടതുമായി ആരോപണങ്ങളാണ് ഉയരുന്നതെന്നും വ്യക്തമാക്കി. അരുണ്‍ ജെയ്റ്റ്ലിക്ക് പാര്‍ലമെന്ററി പാര്‍ട്ടി എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജെയ്റ്റ്ലിക്ക് പിന്തുണ പ്രഖ്യാപിച്ചു.
സുഷമാ സ്വരാജ്, ശിവരാജ് സിങ് ചൗഹാന്, വസുന്ധര രാജെസിന്ധ്യ എന്നീ ബിജെപി നേതാക്കളും സമാനമായ രീതിയില്‍ ആരോപണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും കോണ്‍ഗ്രസാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു. ബിജെപി എംപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം മാധ്യമങ്ങളോട് വിശദീകരിച്ച പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു, പണ്ട് അദ്വാനിക്കെതിരെ ഹവാല കേസ് ഉയര്‍ത്തിയതും അദ്വാനി അതിനെ നേരിട്ടതും മോദി ബിജെപി അംഗങ്ങളോട് പറഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു.
ഹവാല കേസ് അദ്വാനിക്കെതിരെ ഉന്നയിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് ബൂമറാങ് പോലെ കേസ് നേരിടേണ്ടിവന്നിട്ടുണ്ട്. അതേ കാര്യം തന്നെയായിരിക്കും ജെയ്റ്റ്ലിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരിലും സംഭവിക്കുക. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായുള്ള വിഷയങ്ങളെപ്പറ്റി കോണ്‍ഗ്രസ് പരതുകയാണ്, വെങ്കയ്യ കുറ്റപ്പെടുത്തി.
ബിജെപി എംപിമാരെല്ലാം ജനുവരിയില്‍ ഒരു രാത്രി സ്വന്തം മണ്ഡലത്തില്‍ തങ്ങി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് വെങ്കയ്യ പറഞ്ഞു. പ്രതിപക്ഷം സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെയും ജനങ്ങളെ ബോധവല്‍ക്കരിക്കണം. ഫെബ്രുവരിയില്‍ എല്ലാ എംപിമാരും അയല്‍ മണ്ഡലത്തില്‍ ഇതേ പ്രവര്‍ത്തനം ചെയ്യണം. രാജ്യസഭാ അംഗങ്ങളായ ബിജെപി നേതാക്കള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിക്കാത്ത മണ്ഡലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതുവഴി രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും എത്താന്‍ സാധിക്കും.
പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ അവതരിപ്പിക്കാനും എംപിമാര്‍ തയ്യാറാകണം. ജിഎസ്ടി, റിയല്‍ എസ്റ്റേറ്റ്, ആര്ബിട്രേഷന്, പഞ്ചസാര സെസ്, ആന്റി ഹൈജാക്കിംഗ് ബില്ലുകള്‍ സഭയില്‍ തടസ്സപ്പെട്ടു കിടക്കാന്‍ കാരണമായ കോണ്‍ഗ്രസിന്റെ നടപടികളും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചതായി വെങ്കയ്യ അറിയിച്ചു. അരുണ്‍ ജെയ്റ്റ്ലിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച ബിജെപിയുടെ ബീഹാറില്‍ നിന്നുള്ള എംപി കീര്‍ത്തി ആസാദ് യോഗത്തില്‍ നിന്നും വിട്ടുനിന്നു. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച കീര്‍ത്തി ആസാദിനെതിരെ നടപടിക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: