തിരുവനന്തപുരം: പതിനൊന്നാമത് സാഫ് കപ്പ് ഫുട്ബോളിന് ഇന്നു തുടക്കം. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഉദ്ഘാടന മത്സരത്തില്‍ വൈകിട്ട് 3.30ന് നേപ്പാള്‍ ശ്രീലങ്കയെ നേരിടും. കഴിഞ്ഞ ദേശീയ ഗെയിംസിനോടനുബന്ധിച്ച് നിര്‍മിച്ച സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ടൂര്‍ണമെന്റാണ് സാഫ് കപ്പ്.
ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ കളിക്കേണ്ടിയിരുന്നത്. പാക്കിസ്ഥാന് പിന്മാറിയതിനാല് ടീമുകളുടെ എണ്ണം ഏഴായി ചുരുങ്ങി. ഗ്രൂപ്പ് എയില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക ടീമുകളും, ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്‍ അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, മാല്‍ദ്വീപ്, ഭൂട്ടാന് എന്നീ രാജ്യങ്ങളും കളിക്കും. 25ന് ക്രിസ്മസ് ദിനത്തില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ശ്രീലങ്കയുമായി കൊമ്പുകോര്‍ക്കും. 27ന് രണ്ടാമങ്കത്തില്‍ ഇന്ത്യക്ക് എതിരാളികള്‍ നേപ്പാള്‍. ഈ രണ്ട് മത്സരങ്ങളും നടക്കുന്നത് വൈകിട്ട് 6.30ന്.
സാഫ് കപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയത് ഇന്ത്യ, ആറ് തവണ. 1993ലെ ആദ്യ ചാമ്പ്യന്‍ഷിപ്പിലും തുടര്‍ന്ന് 1997, 1999, 2005, 2009, 2011 ടൂര്‍ണമെന്റുകളിലും ഇന്ത്യ കപ്പുയര്‍ത്തി. 1995, 2008, 2013 എന്നീ വര്‍ഷങ്ങളില്‍ ഫൈനലില്‍ തോറ്റ് രണ്ടാം സ്ഥാനക്കാരുമായി. 2003ല്‍ മൂന്നാം സ്ഥാനം. മാലദ്വീപ് (2008), ബംഗ്ലാദേശ് (2003), ശ്രീലങ്ക (1995), അഫ്ഗാനിസ്ഥാന് (2013) എന്നിവര്‍ മറ്റു ജേതാക്കള്‍. 1997, 2003, 2009 വര്‍ഷങ്ങളില്‍ മാലദ്വീപ് റണ്ണേഴ്സപ്പായപ്പോള്, ബംഗ്ലാദേശ് 1999, 2005 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനക്കാരായി. 1993ല്‍ ശ്രീലങ്കയും, 2011ല്അഫ്ഗാനിസ്ഥാനും രണ്ടാമത്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 1999, 2011 വര്‍ഷങ്ങളിലാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുള്ളത്. 2009, 2011 വര്‍ഷങ്ങളില്‍ കിരീടം നേടിയ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട് നേപ്പാളില്‍ കളിക്കാനിറങ്ങിയെങ്കിലും ഫൈനലില്‍ അഫ്ഗാനിസ്ഥാനോട് 2-0ന് തോറ്റു. കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടമാണ് ഇത്തവണ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ലക്ഷ്യമിടുന്നത്.
ഗ്രൂപ്പ് ബിയില്‍ നാളെ രണ്ട് മത്സരങ്ങള്‍. വൈകിട്ട് 3.30ന് ആദ്യ കളിയില്‍ മാലദ്വീപ് ഭൂട്ടാനുമായും വൈകിട്ട് 6.30ന് നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാന് കരുത്തരായ ബംഗ്ലാദേശുമായും കളിക്കും. 26ന് ബംഗ്ലാദേശ് മാലദ്വീപുമായും ഭൂട്ടാന് അഫ്ഗാനിസ്ഥാനുമായും, 28ന് ഭൂട്ടാന്-ബംഗ്ലാദേശ്, മാലദ്വീപ്-അഫ്ഗാനിസ്ഥാന് പോരാട്ടവും നടക്കും.
രണ്ട് ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമിയില്‍. 30, 31 തീയതികളില്‍ സെമി. ജനുവരി മൂന്നിന് വൈകിട്ട് 6.30ന് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: