റിയൊ ഡി ജനെയ്റൊ: റിയോ ഒളിംപികസ് ഹോക്കിയില്‍ ഇന്ത്യ ശക്തരുടെ പൂളില്‍. നിലവിലെ ജേതാവ് ജര്‍മനിയും ലോക രണ്ടാം നമ്പര്‍ ടീം നെതര്ലന്ഡ്സുമുള്പ്പെട്ട പൂള് ബിയിലാണ് എട്ടു വട്ടം ഒളിംപിക് സ്വര്‍ണം കഴുത്തിലണിഞ്ഞ ഇന്ത്യ. അര്‍ജന്റീന, അയര്‍ലന്‍ഡ്, കാനഡ ടീമുകളാണ് പൂളിലെ മറ്റു ടീമുകള്‍. ഇവരെയും എഴുതിത്തള്ളാനാകില്ല. പൂള് എയില്‍ ഓസ്ട്രേലിയ, ബ്രിട്ടന്, ബെല്‍ജിയം, ന്യൂസിലന്‍ഡ്, സ്പെയ്ന്‍, ആതിഥേയരായ ബ്രസീല്‍ ടീമുകള്‍.
ഗ്രൂപ്പില്‍നിന്ന് നാലു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുമെന്നതിനാല്‍ ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷയുണ്ട്. താഴ്ന്ന റാങ്കിലുള്ള അയര്‍ലന്‍ഡ്, കാനഡ ടീമുകളെ തോല്‍പ്പിക്കാനായാല്‍ ക്വാര്‍ട്ടറിലെത്താം.
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രിട്ടന്, യുഎസ്, ജപ്പാന് എന്നീ കരുത്തര്‍ ഉള്‍പ്പെട്ട പൂള് ബിയിലാണ് ഇന്ത്യന്‍ വനിതകള്‍. പൂള് എയില്‍ നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, ചൈന, ജര്‍മനി, കൊറിയ, സ്പെയ്ന്‍ ടീമുകള്‍. ദക്ഷിണാഫ്രിക്കന്‍ പുരുഷ-വനിതാ ടീമുകളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അവിടത്തെ ഒളിംപിക് കമ്മിറ്റി തീരുമാനിച്ചതിനാലാണ് വനിതകളില്‍ സ്പെയ്നും, പുരുഷന്മാരില് ന്യൂസിലന്‍ഡിനും ഒളിംപിക് പ്രവേശനം ലഭിച്ചത്. അന്തര്‍ദേശീയ ഹോക്കി ഫെഡറേഷന് കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയുടെ പിന്‍വാങ്ങല്‍ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: