കൊച്ചി: തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ ഭാഗങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനി എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായി. കണയന്നൂര്‍ താലുക്ക്, പൂണിത്തുറ വില്ലേജില്‍ തമ്മനം കരയില്‍ ചമ്മണികോടത്ത് വീട്ടില്‍ സോണി ജോസഫ് (21) എന്നയാളെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്. ശശികുമാര്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുമാസമായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു ഇയാള്‍. തമിഴ്നാട്ടില്‍ നിന്ന് നേരിട്ട് വാങ്ങി വില്‍ക്കുന്നയാളാണ് പ്രതി.
പിടിയിലായ സമയത്ത് ധാരാളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രതിയുടെ മൊബൈല്‍ ഫോണിലേയ്ക്ക് വിളിച്ചിരുന്നു. പ്രതിയുടെ സഹായികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നുണ്ട്. ഇരുപതോളം മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സോണി. എറണാകുളം എക്സൈസ് ഇന്റലിജന്‍സ് നല്കിയ രഹസ്യവിവരപ്രകാരം നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ബാലകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഡി. ജോസ്,സുനീഷ്കുമാര്‍, സാജന് പോള്‍, വിപിന്‍ ബാബു, ശശി, സുനില്‍ കുമാര്‍, അജിത് കുമാര്‍, സുരേഷ് ബാബു, പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: