പാലക്കാട്: ക്ഷേത്രക്കുളത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഷൊര്‍ണൂര്‍ കവളപ്പാറ പതിയത്ത് മഠത്തില്‍ ശ്രീരാമന്റെ (സുരേഷ്) മകള്‍ ദേവിക (ഏഴ്), പാപ്പുള്ളി അനില്‍കുമാറിന്റെ മകള്‍ ആര്യ (ഒമ്പത്)എന്നിവരാണ് മരിച്ചത്. കവളപ്പാറ ശിവക്ഷേത്രക്കുളത്തില്‍ ചൊവ്വാഴ്ച പകല്‍ 1.15നാണ് ദാരുണസംഭവം.
കുട്ടികള്‍ കുളക്കടവിലിരുന്ന് കളിക്കുമ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാണെന്ന് കരുതുന്നു. ഷൊര്‍ണൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് കുട്ടികളെ കുളത്തില്‍നിന്ന് പുറത്തെടുത്തത്. ദേവികയുടെ അച്ഛന് ശ്രീരാമന് ശിവക്ഷേത്രത്തിലെ പൂജാരിയാണ്. ശ്രീരാമനും ഭാര്യ തുളസിയും ഒരുവര്‍ഷം മുമ്പ് വിവാഹ ബന്ധം പിരിഞ്ഞതാണ്. അമ്മയ്ക്കൊപ്പം ദേവികയും സഹോദരി അനുശ്രീയും തിരൂരിലാണ് താമസം. കോടതിവിധി പ്രകാരം ഇടയ്ക്ക് കുട്ടികള്‍ അച്ഛന്റെ വീട്ടിലെത്തി താമസിക്കാറുണ്ട്.
സ്കൂള്‍ പൂട്ടിയതോടെ നാല് ദിവസം മുമ്പാണ് ദേവികയും സഹോദരിയും കവളപ്പാറയിലെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അമ്മ വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്. ആര്യയുടെ അച്ഛന് അനില്‍കുമാര്‍ ഗള്‍ഫിലാണ്. അമ്മ: ജയന്തി. സഹോദരി: ഐശ്വര്യ. മൃതദേഹംഇന്‍ക്വസ്റ്റ് നടത്തി. ബുധനാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: