തിരുവനന്തപുരം: പതിനൊന്നാമത് സാഫ് കപ്പ് ഫുട്ബോള്‍ ഇന്ന് ആരംഭിക്കവെ സംഘാടക പിഴവിനെതിരെ വ്യാപക പരാതി. ടൂര്‍ണമെന്റിനു മുന്നോടിയായി ഇന്നലെ നടന്ന പരിശീലകരുടേയും ക്യാപ്റ്റന്മാരുടേയും വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയടക്കം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകരും കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ടീമുകള്‍ക്ക് ഒരുക്കിയ സൗകര്യങ്ങളില്‍ അഫ്ഗാനിസ്ഥാന് കോച്ച് പീറ്റര്‍ സെഗ്രറ്റ് മുന്‍പ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്നലേയും അദ്ദേഹം അത് ആവര്‍ത്തിച്ചു.
പരിശീലനത്തിനു ഗ്രൗണ്ട് നല്കുന്നതു മുതല്‍ ടീമിന്റെ താമസസൗകര്യം ഒരുക്കുന്നതില്‍ വരെ വീഴ്ചയുണ്ടായി. ഇതുമൂലം കേരളത്തിലെത്തിയ ശേഷം ചിട്ടയായ പരിശീലനം നടത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റുടീമുകള്‍ സ്റ്റേഡിയം വിട്ടുപോവുന്നതുവരെ പരിശീലനത്തിനു കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേണ്ടിയാണു രണ്ടാഴ്ച മുന്‍പു ടീമുമായി കേരളത്തിലെത്തിയതെന്നു ശ്രീലങ്കന്‍ കോച്ച് സമ്പത്ത് പെരേര പറഞ്ഞു.
എന്നാല്‍ ടൂര്‍ണമെന്റ് നടക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇതുവരെ കാണാന്‍ പോലും സാധിച്ചിട്ടില്ലെന്നും പെരേര വ്യക്തമാക്കി. താരങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കുന്ന തരത്തിലുള്ള സമീപനമാണു സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പരിശീലനത്തിന് ഒരുക്കിയിട്ടുള്ള ഗ്രൗണ്ടുകള്‍ പ്രാദേശിക നിലവാരം പോലുമില്ലാത്തതാണ്. എല്‍എന്‍സിപിഇ ഗ്രൗണ്ടിലെ പരിശീലനത്തിനിടെ മൂന്നു ശ്രീലങ്കന്‍ താരങ്ങള്‍ക്കു പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. നേപ്പാള്‍ കോച്ച് പാട്രിക് ഓസെമസ് അടക്കമുള്ള പരിശീലകരും ഇത്തരത്തിലുള്ള പരാതികള്‍ ഉന്നയിച്ചു. ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ് ഏറ്റവും രൂക്ഷമായ ഭാഷയില്‍ പരാതി ഉന്നയിച്ചത്.
താമസം, ഭക്ഷണം, ഗതാഗതം, പരിശീലന സൗകര്യം എന്നിവയടക്കം ടീമുകള്ക്കുവേണ്ട് എല്ലാ സൗകര്യങ്ങളുടെയും കാര്യത്തിലും സംഘാടകര്‍ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.
ടൂര്‍ണമെന്റിന്റെ പ്രധാന സംഘാടകരായ വേള്‍ഡ് സ്പോര്‍ട്സ് ഗ്രൂപ്പിന്റെ വിഴ്ചകള്ക്കെതിരെ കേരള ഫുട്ബോള്‍ അസോസിയേഷനും ജില്ലാഫുട്ബോള്‍ അസോസിയേഷനും രംഗത്തെത്തി. വാര്ത്താസമ്മേളനത്തിനവസാനം നാടകീയ സംഭവങ്ങള്‍ അരങ്ങേറി. പരിശീലകരുടെ പരാതിയെത്തുടര്‍ന്നു സംഘാടകരുടെ പ്രതിനിധികളാരെങ്കിലും വേദിയിലെത്തി മറുപടി നല്‍കണമെന്നു മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് അതിനുള്ള വേദിയല്ലെന്നും കളിയെപ്പറ്റിമാത്രമേ സംസാരിക്കാവൂ എന്നുമുള്ള ധിക്കാരപരമായ മറുപടിയാണു ടൂര്‍ണമെന്റിന്റെ പ്രധാന സംഘാടകരായ വേള്‍ഡ് സ്പോര്‍ട്സ് ഗ്രൂപ്പിന്റെ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റേയോ കേരള ഫുട്ബോള്‍ അസോസിയേഷന്റേയോ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റേയോ പ്രതിനിധികളെയാരെയും പങ്കെടുപ്പിക്കാതെയാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
വാര്‍ത്താസമ്മേളനത്തിനുശേഷം പരീശിലകരും ക്യാപ്റ്റന്മാരും പിരിഞ്ഞുപോയതിനു പിന്നാലെ തനിക്കു ചിലതു പറയാനുണ്ടെന്നു പറഞ്ഞ് വി. ശിവന്‍കുട്ടി എംഎല്‍എ വേദിയിലെത്തി.
ടൂര്‍ണമെന്റിന്റെ സംഘാടനത്തിലെ പിഴവുകള്‍ സംബന്ധിച്ചു ശിവന്‍കുട്ടി സംസാരിക്കാനാരംഭിച്ചതോടെ ഡബ്ല്യൂഎസ്ജി അധികൃതര്‍ മൈക്ക് ഓഫ് ചെയ്തു. ഇതിനെ ചോദ്യംചെയ്ത ഡിഎഫ്എയുടെ പ്രവര്‍ത്തകരും ഡബ്ല്യൂഎസ്ജി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ടൂര്‍ണമെന്റിന്റെ സംഘാടനത്തില്‍ പിഴവുണ്ടായിട്ടുണ്ടെന്നും ജില്ലാ ഫുട്ബോള്‍ അസോസിയേഷന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: