മാനന്തവാടി: പാര്‍ട് ടൈം തൂപ്പുകാരുടെ നിയമനത്തില്‍ പോലും കടുത്ത രാഷ്ട്രീയ സമ്മര്ദ്ദമുണ്ടായതിനെത്തുടര്ന്ന് വയനാട് ഡിഎംഒ ഡോ.പി.വി. ശശിധരന് സ്വന്തം ക്ലിനിക്കില്‍ ജീവനൊടുക്കി. തിങ്കളാഴ്ച കാണാതായ ഡോക്ടറെ ഇന്നലെ രാവിലെയാണ് മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുള്ള ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ തിരിച്ചെത്തുമെന്ന് ജീവനക്കാരെ അറിയിച്ച് വെള്ളിയാഴ്ച വൈകിട്ട് മലപ്പുറത്തെ വീട്ടിലേക്ക് പോയിരുന്നു. അതുപ്രകാരം ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറോട് കല്‍പ്പറ്റയിലേക്ക് വാഹനം കൊണ്ടുവരാനും നിര്‍ദ്ദേശിച്ചു. രാവിലെതന്നെ ഡ്രൈവര്‍ വാഹനവുമായി കല്പ്പറ്റയിലെത്തിയെങ്കിലും വൈകുന്നേരമായിട്ടും ഡിഎംഒ എത്തിയില്ല. അദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ട് ഫോണും പരിധിക്ക് പുറത്തായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി ഡിഎംഒ: ഡോ. സന്തോഷ്കുമാര്‍ മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങിയെങ്കിലും ഇന്നലെ രാവിലെ വരെ വിവരമൊന്നും ലഭിച്ചില്ല. പതിനൊന്ന് മണിയോടെ മലപ്പുറം പോലീസ് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ക്ലിനിക്കില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മൃതദേഹം എല്ലാവരെയും കാണിക്കണമെന്നും തന്റെയൊരു ഫോട്ടോ ഡിഎം ഓഫീസില്‍ വെക്കണമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
പാര്‍ട് ടൈം സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തിലായിരുന്നു ഡോക്ടര്‍. നവംബര്‍ 24, 25 തിയതികളിലാണ് തസ്തികയിലേക്ക് കൂടികാഴ്ച നടന്നത്. 24 ഒഴിവുകളിലേക്ക് 180 പേരാണ് ഇതില്‍ പങ്കെടുത്തത്. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം കൂടിക്കാഴ്ച നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലിസ്റ്റ് പ്രസിദ്ധീകരിക്കാനായില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ നിയമനവുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ കോഴ വാങ്ങിയതായും ആരോപണമുണ്ട്. നിയമന ലിസ്റ്റ് അനൗദ്യോഗികമായി പുറത്തുവന്നതോടെ മന്ത്രിയുടെ ഓഫീസ് നിയമനം തടഞ്ഞതായും ആക്ഷേപമുണ്ട്. ഇന്നലെ സബ് കളക്ടര്‍ ശ്രീറാം സാംബശിവറാവു ഡിഎം ഓഫീസിലെത്തി ജീവനക്കാരില്‍ നിന്ന് തെളിവെടുത്തു. കുടുംബപ്രശ്നങ്ങളൊന്നുമുണ്ടായിരിന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: