ശബരിമല: ഭക്തജനത്തിരക്ക് ഏറിയതോടെ സന്നിധാനത്ത് തിക്കിലും തിരക്കിലുംപെട്ട് മൂന്ന് കുട്ടികളടക്കം 32 പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റവരില്‍ അഞ്ച് സ്ത്രീകളുമുണ്ട്. പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ പത്തനംതിട്ട, പമ്പ സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ സന്നിധാനം വലിയ നടപ്പന്തലിന് തൊട്ടുമുന്നില്‍ സര്‍ക്കാര്‍ ആശുപത്രിക്കടുത്താണ് സംഭവം. അങ്കമാലി മേക്കാട് പടപ്പയില്‍ വീട്ടില്‍ രാജീവിന്റെ മകള്‍ അനാമിക (എട്ട്), കുഞ്ഞുമോന് (40), സന്തോഷ് (45), കൊട്ടാരക്കര പട്ടാഴിയിലെ തുളസീധരന്‍പിള്ള (42), പരവൂര്‍ തോണിപ്പാറ വിളയില്‍വീട്ടില്‍ പ്രിയന് (19), പാലക്കാട് ഒറ്റപ്പാലം സ്വദേശിനി മണിമേഖല (57), ആന്ധ്രാപ്രദേശ് രാജമുന്ദ്രി വോള്വിനി ആശുപത്രിക്ക് സമീപം താമസിക്കുന്ന നോള്‍ട്ട ശ്രീനിവാസന് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാരിക്കേഡുകള്‍ക്ക് ഇടയില്‍പ്പെട്ട് നെഞ്ചിടിച്ചുവീണ ശ്രീനിവാസന്, കൈയെല്ല് പൊട്ടിയ തുളസീധരന്‍ പിള്ള എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകാലിന് ഒടിവുസംഭവിച്ച അനാമികയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാക്കിയുള്ളവരെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. ആശുപത്രിക്ക് സമീപം സാധാരണ ക്യൂവിന് സമീപത്തുനിന്നും ആരംഭിക്കുന്ന വെര്‍ച്ചല്‍ ക്യൂവിലേക്ക് കാനനപാതയിലൂടെ എത്തിയ അയ്യപ്പന്മാരുടെ സംഘം കടക്കാന്‍ ശ്രമിച്ചത്പോലിസ് തടഞ്ഞപ്പോള്‍ പിന്നില്‍നിന്നുമുള്ള തള്ളലില്‍ ഉണ്ടായ തിക്കിലും തിരക്കിലുമാണ് അയ്യപ്പന്മാര്ക്ക് പരിക്കേറ്റത്. അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ തൊട്ടടുത്ത സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവമറിഞ്ഞ് കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: