ന്യൂദല്‍ഹി: ഹീനമായ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുന്ന 16 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള പ്രതികള്‍ക്ക് കൂടുതല്‍ കര്‍ശന ശിക്ഷ നല്കുന്ന ബാലനീതി നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കി. ലോക്സഭ നേരത്തെ പാസാക്കിയ ഭേദഗതി ബില്‍ രാജ്യസഭയും ഇന്നലെ പാസാക്കി. ശബ്ദവോട്ടോടെ രാജ്യസഭ കടന്ന ബില്‍ രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ നിയമമാകും.
ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ ജുവനൈല്‍ പ്രതിയുടെ മോചനത്തെ തുടര്‍ന്ന് പൊതു സമൂഹത്തില്‍ നിന്നും അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ബില്ലിനോടുള്ള എതിര്‍പ്പ് കോണ്‍ഗ്രസിന് സഭയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ഇതോടെയാണ് ജുവനൈല്‍ നിയമഭേദഗതി രാജ്യസഭയില്‍ പാസായത്. എന്നാല്‍ ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സിപിഎം രാജ്യസഭ ബഹിഷ്കരിച്ചു. കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് കൊണ്ടുവന്ന നിയമഭേദഗതി യാതൊരു മാറ്റവും കൂടാതെയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. ബില്‍ പാസാക്കിയതിന് മന്ത്രി മേനകാ ഗാന്ധി എല്ലാ പാര്‍ട്ടികളോടും നന്ദി പറഞ്ഞു.
എല്ലാ ജില്ലകളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ഭേദഗതിബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. ശിക്ഷ സംബന്ധിച്ച തീരുമാനം സ്വീകരിക്കേണ്ടത് ഇവര്‍ കൂടിയാണ്. ഗുരുതരവും ഹീനവുമായ കുറ്റങ്ങള്‍ ചെയ്യുന്ന 16 വയസ്സിനും 18 വയസ്സിന് ഇടയിലുമുള്ളവര്‍ക്ക് 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കൊലപാതകം, മാനഭംഗം തുടങ്ങിയവയാണ് ഹീനമായ കുറ്റകൃത്യങ്ങളായി കണക്കാക്കുക. നിലവില്‍ ഹീനമായ കുറ്റങ്ങള്‍ക്ക് മൂന്നുവര്‍ഷമാണ് പരമാവധി ശിക്ഷ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: