കൊച്ചി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ പാലിക്കാതെയാണെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച ദൗത്യസംഘം പൊളിച്ച് നീക്കിയ മൂന്ന് റിസോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടു.
സര്‍ക്കാര്‍ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു. ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം.ഷഫീക്ക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് ശരിവച്ചു. എന്നാല്‍ കയ്യേറ്റം നടന്ന ഭൂമിയാണെങ്കില് തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാരിന് നിയമാനുസൃതമായ നടപടി എടുക്കമെന്ന് കോടതി പറയുന്നുണ്ട്.
റിസോര്‍ട്ട് പൊളിച്ചതിനെ ചോദ്യം ചെയ്ത് പള്ളിവാസല്‍ വില്ലേജിലെ മൂന്നാര്‍ വുഡ്സ്, ചിന്നക്കനാലിലെ ക്ലൗഡ് 9, ആനവിരട്ടി വില്ലേജിലെ അബാദ് റിസോര്‍ട്സ് എന്നിവ നല്കിയ ഹര്‍ജിയില്‍ മഞ്ജുള ചെലൂര്‍ ചീഫ് ജസ്റ്റിസ് ആയിരിക്കെ റിസോര്‍ട്ടുടമകള്‍ക്ക് അനുകൂല വിധി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയത്.
സര്‍ക്കാരിനൊപ്പം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്കിയ റിവ്യൂ ഹര്‍ജിയും കോടതി തള്ളി. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഒരു മാസത്തിനകം വിട്ടുകൊടുക്കണം. മൂന്നാര്‍ വുഡ്സിന് 15,000 രൂപയും ക്ലൗഡ് 9ന് 10 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: