ന്യൂദല്‍ഹി: ദല്‍ഹിയിലെ കര്‍കര്‍ദൂമ കോടതിയില്‍ പ്രതിയെ വധിക്കാന്‍ നാലംഗ സംഘം നടത്തിയ വെടിവയ്പ്പില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.നെഞ്ചത്ത് അഞ്ച് വെടിയുണ്ടകളേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ രാംകുമാര്‍ ആണ് തല്‍സമയം മരിച്ചത്. പ്രതികളെ അഭിഭാഷകരും മറ്റും ചേര്‍ന്ന് കൈയോടെ പിടികൂടി.
നൂറിലേറെക്കേസുകളില് പ്രതിയായ കൊടും ക്രിമിനല്‍ ഇര്‍ഫാനെ( ചേനു ഫെല്വാന്)73ാം നമ്പര്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കോടതി മുറിയില്‍ അതിക്രമിച്ചുകയറിയ നാലംഗ സംഘം തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ജഡ്ജിയടക്കം കോടതി മുറിയിലുണ്ടായിരുന്ന എല്ലാവരും രക്ഷതേടി ഓടി. ചിലര്‍ മേശക്കടിയില്‍ ഒളിച്ചു. നാലംഗ സംഘം ഏഴു റൗണ്ട് വെടിയുതിര്‍ത്തു. നെഞ്ചത്ത് അഞ്ച് വെടിയുണ്ടകളേറ്റ് രാംകുമാര്‍ തല്‍സമയം മരിച്ചു. ഇദ്ദേഹമായിരുന്നു പ്രതിയെ കൊണ്ടുവന്നിരുന്നത്.കോണ്‍സ്റ്റബിള്‍ നയ്ബ് , കോടതി ക്ളാര്‍ക്ക് എന്നിവരടക്കം മൂന്നു പേര്‍ക്ക് പരിക്കുണ്ട്.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നില്‍.നസീര്‍ എന്ന ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശത്രുസംഘത്തിന്റെനേതാവാണ് ഇര്ഫാന്. ഇയാളെ കൊല്ലാന്‍ നസീര്‍ സംഘം അയച്ച വാടകക്കൊലയാളികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ടു പിസ്റ്റളുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും ഫര്‍ഷ് ബാസാര്‍ പോലീസ് കേസ് എടുത്തു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളെ കൊണ്ടുവരുമ്പോള്‍ ശക്തമായ സുരക്ഷയൊരുക്കാത്തതാണ് വെടിയ്പ്പിനും കോണ്‍സ്റ്റബിളിന്റെ മരണത്തിനും കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: