പുനലൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് പമ്പക്ക് സര്‍വീസ് ആരംഭിക്കാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുന്നു. പുനലൂര്‍ ഡിപ്പോയില്‍ നിന്ന് പമ്പക്ക് സര്‍വീസ് ഇല്ലാത്തത് കാരണം തീര്‍ത്ഥാടകര്‍ പത്തനംത്തിട്ടയില്‍ ഇറങ്ങിയാണ് അവിടെനിന്ന് പമ്പക്ക് പോകുന്നത്.
തെങ്കാശിയില്‍ നിന്നുള്ള സര്‍വീസുകള്‍ മാത്രമാണ് പുനലൂര്‍ വഴി കടന്നുപോകുന്നത്. ഈ സര്‍വീസുകളിലാകട്ടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനാല്‍ പുനലൂരില്‍ നിന്നും സര്‍വീസ് ആരംഭിച്ചാല്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഗുണകരമാകും. ശബരിമല സീസണ് ആരംഭിച്ചതോടെ തീര്‍ത്ഥാടകര്‍ക്കായി ഓരോ ഡിപ്പോകളും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുനലൂര്‍ ഡിപ്പോയില്‍ നിന്നും തീര്‍ത്ഥാടകര്‍ക്കായി യാതൊരുസൗകര്യവും ക്രമീകരിച്ചിട്ടില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിനാണ് വഴിവയ്ക്കുന്നത്. ഗ്രാമീണമേഖലകളില്‍ നിന്നുപോലും നൂറുകണക്കിന് തീര്‍ത്ഥാടകരാണ് പുനലൂരെത്തി ശബരിമലയിലേക്ക് പോകാറുള്ളത്. എന്നാല്‍ യാത്രാസൗകര്യങ്ങളില്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ പത്തനംതിട്ടയിലിറങ്ങിയാണ് പമ്പയ്ക്ക് പോകാറുള്ളത്. ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ആവശ്യം ശക്തമായി. രാത്രിയില്‍ പോലും ബസ് സര്‍വീസ് നടത്താന്‍ ഡിപ്പോ അധികൃതര്‍ തയ്യാറാകാത്തത് ആയിരക്കണക്കിന് സ്വാമിമാരെയാണ് വലയ്ക്കുന്നത്. നാല്പത് തീര്‍ത്ഥാടകര്‍ ഉണ്ടെങ്കില്‍ സര്‍വീസ് അയക്കണമെന്നാണ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ നാല്പത് തീര്‍ത്ഥാടകര്‍ ഒന്നിച്ചു കടന്നുവരുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകാറില്ല. ഈ സാഹചര്യം മുതലെടുത്താണ് സര്‍വീസുകള്‍ അയക്കാത്തത് എന്ന് ആക്ഷേപമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: