അഞ്ചല്‍: പ്രസിദ്ധമായ ആര്യങ്കാവ് ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ പാണ്ഡ്യന്‍മുടിപ്പ് ആഘോഷത്തിനായി അതിര്‍ത്തി ഗ്രാമങ്ങള്‍ ഒരുങ്ങുമ്പോഴും അതിര്‍ത്തിയിലെ അയ്യപ്പചൂഷണത്തിന് അറുതിയായില്ല. ആര്യങ്കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പ്രശസ്തമായ പാണ്ഡ്യന്‍മുടിപ്പ് ആഘോഷത്തിന് ആര്യങ്കാവ്-അച്ചന്‍കോവില്‍ ഗ്രാമങ്ങള്‍ ഒരുങ്ങുമ്പോഴും ഇവിടെയെത്തുന്ന മലയാളി അയ്യപ്പഭക്തന്മാരെ വന്‍തുക നികുതിയടച്ച് കഴുത്ത് ഞെരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍.
അച്ചന്‍കോവില്‍, ആര്യങ്കാവ് അയ്യപ്പക്ഷേത്രങ്ങള്‍ അതിര്‍ത്തിപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അച്ചന്‍കോവില്‍ ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തര്‍ ആര്യങ്കാവ് ക്ഷേത്രദര്‍ശനത്തിനായി തമിഴ്നാടിന്റെ ചെങ്കോട്ട റോഡാണ് ഉപയോഗിക്കുന്നത്. രാത്രിയാത്രക്ക് സുരക്ഷിതമായതിനാലും മറ്റ് ഗതാഗതയോഗ്യമായ റോഡ് ഇല്ലാത്തതിനാലും അയ്യപ്പഭക്തര്‍ക്ക് ഇതുമാത്രമാണ് പോംവഴി. എന്നാല്‍ അയ്യപ്പഭക്തരെ കാലിക്കടത്തുക്കാരെ കാണുന്നതുപോലെ പരിഗണിച്ച് തമിഴ്നാട് ചെക്ക് പോസ്റ്റ് അധികൃതര്‍ മൂന്നിരട്ടി പിഴ ചുമത്തിയാണ് അയ്യപ്പന്മാരെ ചൂഷണം ചെയ്യുന്നത്. തമിഴ്നാടിന്റെ അതിര്‍ത്തി കടക്കുന്ന ഇതരസംസ്ഥാനവാഹനങ്ങള് പ്രത്യേക പെര്‍മിറ്റ് എടുക്കണമെന്ന വാദമാണ് തമിഴ്നാട് വാഹനഗതാഗതവകുപ്പ് ഉന്നയിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും വരുന്ന തീര്‍ത്ഥാടകവാഹനങ്ങള്‍ക്ക് കേരളം ഒഴിവാക്കിയിരിക്കുന്ന സ്ഥാനത്താണ് ഈ പകല്‍ക്കൊള്ള.
അടുത്തിടെ ഉത്തരകേരളത്തില്‍ നിന്നും വന്ന തീര്‍ത്ഥാടകവാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞിട്ടിരുന്നു. ഒരു ടെമ്പോ ട്രാവലറിന് 13000 രൂപ വീതമാണ് ചെക്ക് പോസ്റ്റില്‍ പിഴയീടാക്കിയത്. കൊല്ലം ജില്ലാ കളക്ടര്‍ ഇടപെട്ടിട്ടും ഇത്തരത്തിലുള്ള സമീപനമാണ് തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ’ഭാഗത്ത് നിന്നും ഉണ്ടായത്. ഇതിനെതിരെ വിശ്വഹിന്ദുപരിഷത്ത് ജില്ലാനേതൃത്വം ദേവസ്വം കമ്മീഷണര്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ശ്രദ്ധയിലും സംഭവം കൊണ്ടുവന്നിട്ടുണ്ട്. ഇതിനടിയിലാണ് തമിഴ്നാട്-കേരള സര്‍ക്കാരുകള്‍ ചേര്‍ന്ന് പ്രശസ്തമായ പാണ്ഡ്യന്‍മുടിപ്പ് (വിവാഹനിശ്ചയം) നടത്തുന്നത്. ഇതിനായി ഇരുസംസ്ഥാനങ്ങളിലേയും ദേവസ്വം മന്ത്രിമാരും എത്തുന്നുണ്ട്. പാണ്ഡ്യന്‍മുടിപ്പ് ആഘോഷം 25ന് വൈകിട്ട് അഞ്ചിന് ആരംഭിക്കും.
ആര്യങ്കാവ് ശ്രീധര്‍മശാസ്താവും മാമ്പഴത്തറ ഭഗവതി ക്ഷേത്രത്തിലെ പുഷ്കലദേവിയുടെയും വിവാഹനിശ്ചയവും തൃക്കല്യാണവുമാണ് ഈ അത്യപൂര്‍വ ചടങ്ങിന്റെ പ്രത്യേകത. ആര്യങ്കാവ് ക്ഷേത്രത്തിലെത്തുന്ന തമിഴ്നാട് ദേവസ്വം മന്ത്രി പി.കാമരാജ്, കേരള ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ക്ക് അതിര്‍ത്തിയിലെ അയ്യപ്പചൂഷണത്തെക്കുറിച്ച് വിശ്വഹിന്ദുപരിഷത്ത് ജില്ലാ നേതൃത്വം പരാതി നല്‍കുമെന്ന് വിഎച്ച്പി തിരുവനന്തപുരം വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.കാവടിയില്‍ വിനോദ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: