കൊട്ടാരക്കര: കൊട്ടാരക്കരയില്‍ അത്ഭുതക്കാഴ്ചകള്‍ ഒരുക്കി സര്‍ക്കസ് കലാകാരന്മാര് അണിനിരന്നു. അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കായി വിസ്മയങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കസ് അവതരിപ്പിക്കുന്ന ഗ്ലോബല്‍ സര്‍ക്കസാണ് കൊട്ടാരക്കരയില്‍ കൂടാരമുറപ്പിച്ച് സാഹസികതയുടെയും തമാശയുടെയും കാഴ്ചകള്‍ ഒരുക്കുന്നത്. നിയമങ്ങള്‍ മൃഗങ്ങളെ അഭ്യാസക്കൂടാരങ്ങളില് നിന്നും പുറത്താക്കിയെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവരെ രസിപ്പിക്കുന്ന പുത്തന്‍ ഇനങ്ങളുമായി നൂറോളം സര്‍ക്കസ് കലാകാരന്മാരാണ് രണ്ടുമണിക്കൂര്‍ നീളുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നത്. എത്യോപിയ, മംഗോളിയ, റഷ്യ, നേപ്പാള്‍ തുടങ്ങി വിദേശരാജ്യങ്ങളിലെ കലാകാരന്മാരുടെ പ്രകടനങ്ങള്‍ വിസ്മയകരമാണ്. എത്യോപിയന്‍ പാലന്സിങ് ഓണ്‍ എയര്‍, ലൂസ് വയര്‍ ലാഡന് ബാലന്‍സ് ഫഌയിങ് ട്രീപ്പീസ്, റിങ് ഡാന്‍സ്, റഷ്യന്‍ സാരീ ബാലന്‍സ്, മംഗോളിയന്‍ ജിംനാസ്റ്റിക് ബോണ്ലസ്സ് ആക്ട് തുടങ്ങി പുതിയതും പഴയതുമായ സര്‍ക്കസും ജിംനാസ്റ്റിക്കും കോര്‍ത്തിണക്കിയ അഭ്യാസങ്ങള്‍ ഏറെയുണ്ട്. കൂഡ് ജഗ്ലിങ്, കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന നായ്ക്കളുടെ അഭ്യാസപ്രകടനങ്ങള്‍ എന്നിവ വേറിട്ടതാണ്. എംസി റോഡിന് അരികില്‍ കണ്വന്ഷന് ഗ്രൗണ്ടിന് എതിര്‍വശത്തായി നടക്കുന്ന സര്‍ക്കസില്‍ ദിവസവും നാലു പ്രദര്‍ശനങ്ങളാണ് ഉള്ളതെന്ന് ഗ്ലോബല്‍ സര്‍ക്കസ് ഉടമകളായ ഷെറത്ത്, ഷെനില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: