സ്ത്രീകളുടെ സന്തോഷത്തിമിര്‍പ്പിന്റെ ഉത്സവമാണ് ധനുമാസത്തിലെ തിരുവാതിര. ലോകമാതാപിതാക്കളായി ഹൈന്ദവ സമൂഹം ആരാധിക്കുന്നത് ശ്രീപാര്വതിയേയും ശ്രീപരമേശ്വരനേയും ആണല്ലോ. ജഗദീശ്വരനായ ശ്രീപരമേശ്വരന്റെ ജന്മദിനമായി ധനുമാസത്തിലെ തിരുവാതിര ആചരിച്ചുവരുന്നു. എന്നാല്‍ ഇതു ശരിയല്ലായെന്നും നിര്ഗുണബ്രഹ്മമായിരിക്കുന്ന ഭഗവാന് ജന്മനക്ഷത്രവും പിറന്നാളുമില്ലായെന്നും ശ്രീപാര്‍വതി കഠിന തപസ്സില്‍കൂടി ഭഗവാനെ പ്രത്യക്ഷമാക്കി ആ ചൈതന്യത്തെ സ്വാം ശീകരിച്ച ദിവസമായിരിയ്ക്കാം തിരുവാതിരനാള്‍ എന്നും പ്രചാരമുണ്ട്.
ഏതായാലും സ്ത്രീകള്‍ നെടുംമാംഗല്യത്തിനുവേണ്ടിയും കുടുംബസൗഖ്യത്തിനു വേണ്ടിയും വ്രതാനുഷ്ഠാനത്തോടെ ഈ ദിവസം ആഘോഷിക്കുന്നു. പ്രകൃതിക്കും ഒരു മാറ്റമുണ്ടാകുന്നു. ഹേമന്ത ഋതുവിലേക്ക് പ്രകൃതി കടക്കുന്നു. മഴ കഴിഞ്ഞ് മഞ്ഞുകാലമാകുന്നു. പകല്‍ ചൂട് കൂടുന്നതോടൊപ്പം രാത്രിയില്‍ തണുപ്പുംഏറുന്നു. ശിവനെ പ്രത്യക്ഷപ്പെടുത്താന്‍ ശ്രീപാര്‍വതി അനുഷ്ഠിക്കുന്ന തപസ്സിനെയാണ് തിരുവാതിര നൊയമ്പ് അനുസ്മരിപ്പക്കുന്നതെന്ന് നിസ്സംശയം പറയാം.
തിരുവാതിരയുടെ ആചാരാനുഷ്ഠാനങ്ങള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും ചെറിയ വ്യത്യാസങ്ങളോടെയാണ് ആചരിച്ചുവരുന്നത്. എന്നാല്‍ തിരുവാതിരനൊയമ്പ് ഉറക്കമൊഴിക്കല്‍, പാതിരാപൂചൂടല്‍, മംഗലയാതിരപാടല്, സ്വയംവരംപാടല് എന്നിവയെല്ലാം എല്ലാ സ്ഥലങ്ങളിലും ഒരുപോലെ ആഘോഷിക്കുന്നു. തിരുവാതിര നാളിലെ ”ആര്‍ദ്രാദര്‍ശന”വും വളരെയേറെ പ്രാധാന്യമുള്ളതാണ്.
കേരളത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ തിരുവാതിരനൊയമ്പിനും, 108 വെറ്റില മുറുക്കലിനുമാണ് പ്രാധാന്യം. തിരുവാതിരക്കളിക്കും എട്ടങ്ങാടി ചുടലിനും വളരെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് തെക്കന്‍ കേരളത്തില്‍ തിരുവാതിര ആഘോഷിക്കുന്നത്.
ശ്രീപാര്‍വ്വതിയുടെ തപസ്സിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ത്തന്നെയാണ് തിരുവാതിരവ്രതവും അനുഷ്ഠിക്കുന്നത്. വൃശ്ചികമാസത്തിലെ തിരുവാതിര മുതലാണ് തിരുവാതിരകളി തുടങ്ങുന്നത്. വൈകുന്നേരങ്ങളിലാണ് കളിക്കുക. സന്ധ്യയോടെ കളി അവസാനിക്കും. ഈ ചടങ്ങുകള്‍ ശ്രീകൃഷ്ണനെ ഭര്‍ത്താവായി ലഭിക്കുന്നതിനു വേണ്ടി ഗോപസ്ത്രീകള്‍ അനുഷ്ഠിച്ച കാര്‍ത്ത്യായനി വ്രതത്തിനെ ഓര്‍മ്മിപ്പിക്കുന്നു. വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ 41 ദിവസത്തെ വ്രതം ധനുമാസത്തിലെ തിരുവാതിര നാളില്‍ അവസാനിക്കും.
മഞ്ഞണിഞ്ഞ ധനുമാസത്തിലെ പുലര്കാലങ്ങളില് അശ്വതി മുതല്‍ തിരുവാതിര വരെ സ്ത്രീകള്‍ അഷ്ടമംഗല്യവും നിലവിളക്കുമായി കുളത്തിലെത്തുന്നു. വെളളത്തില്‍ നിന്ന് സങ്കീര്‍ത്തനങ്ങള്‍ പാടി തുടിച്ചുകുളിച്ച് നീന്തിക്കയറി അലക്കിയ തോര്‍ത്തുകൊണ്ട് തോര്‍ത്തി, അലക്കിയ പുടവയുടുത്ത്, ദശപുഷ്പം ചൂടി, ചന്ദനംകൊണ്ട് കുറിതൊട്ട്, കുങ്കുമവും മുക്കൂറ്റി ചാന്തും തൊട്ട്, കണ്ണെഴുതി വെറ്റിലമുറുക്കി കുളക്കടവില്‍ നിന്നും തിരിച്ചു വരുന്നു. ഈ പ്രാഥമിക ഒരുക്കങ്ങള്‍ക്കുശേഷം തിരുവാതിരയുടെ പ്രധാന ചടങ്ങുകള്‍ തുടങ്ങുന്നു. ശരീരത്തിനു തണുപ്പു നല്കുന്ന ഭക്ഷണങ്ങളായ കൂവ, ചെറുപഴം, കരിക്ക് ഇവ നിര്‍ബന്ധമാണ്. നേന്ത്രക്കായ വട്ടത്തില്‍ നുറുക്കി വറുത്തെടുക്കാറുണ്ട്.
മുത്തശ്ശിമാര്‍ മുതല്‍ പേരക്കുട്ടികള്‍ വരെ ഒന്നിച്ചുകൂടുന്ന തിരുവാതിരകളിയില്‍ കഥകളിപ്പദങ്ങള്‍ മുതല്‍ ചെറിയ തമാശപ്പാട്ടുകള്‍ വരെയുണ്ട്. കുട്ടികള്‍ ചെറിയ പാട്ടുകള്‍ പാടി കളിക്കുന്നത് കൗതുകകരമാണ്. വിശേഷ ദിവസങ്ങളില്‍ പാടുവാന്‍ ഏകാദശി മാഹാത്മ്യം, പ്രദോഷ മാഹാത്മ്യം തുടങ്ങിയവയാണ് എടുക്കാറ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: