ഭക്തന്മാര്ക്ക് ചിലപ്പോള്‍ അഹങ്കാരംവരാം. അതെല്ലാം പുരാണത്തില്‍ ധാരാളമുണ്ട്. അതുപോലൊരുസംഭവം നടന്നു.വളരെ യാദൃശ്ചികമായിട്ടാണ് അതുണ്ടായത്. സാക്ഷാല്‍ ആഞ്ജനേയനും അര്‍ജ്ജുനനും തമ്മില്‍ ഒരു നദീതീരത്തുവച്ച് കണ്ടുമുട്ടി. രണ്ടുപേരും കുശലങ്ങള്‍ അന്വേഷിച്ചു സന്തോഷിക്കുകയും ചെയ്തു. ആസമയത്ത് അര്ജ്ജുനന് പറഞ്ഞു ഞാനാണ് ഏറ്റവുംവലിയ വില്ലാളിയെന്നും മറ്റും ഹനുമാനോട് തട്ടിവിട്ടു. എന്റെ കരുത്തിനാലാണ് കൗരവസേനയെ ഇല്ലാതാക്കിയത് എെന്നാക്കെ അല്‍പ്പം തലഉയര്ത്തിപ്പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു. പറഞ്ഞു പറഞ്ഞു അവസാനം ഹനുമാനെ വെല്ലുവിളിക്കുന്നവരെയെത്തി കാര്യങ്ങള്‍.
”ഞാന്‍ ഈ നദിക്കു കുറുകെ ശരങ്ങള്‍ കൊണ്ട് അതിവേഗം ഒരു പാലം നിര്‍മിക്കാം. അതിനെ അവിടുത്തേയ്ക്കു തകര്‍ക്കാന്‍ പറ്റുമോ” എന്നായി വാദം. ഉടനെ ഹനുമാന് പറഞ്ഞു. ”എന്റെ ശ്രീരാമചന്ദ്ര സ്വാമിയുടെ അനുഗ്രഹമുണ്ടെങ്കില്‍ നിഷ്പ്രയാസം തകര്‍ക്കാം” എന്നുപറഞ്ഞു.
ഉടനെ വില്ലാളിവീരനായ അര്ജ്ജുനന് ഞൊടിയിടയില്‍ ബാണങ്ങള്‍ കൊണ്ട് അതിമനോഹരമായ പാലം തീര്‍ത്തു. ഹനുമാന് പാലത്തില്‍ കയറേണ്ടതാമസം പാലം തകര്‍ന്നുതരിപ്പണമായി.
ഹനുമാന് ആഹ്ലാദംകൊണ്ടു തുള്ളിച്ചാടി. അതോടെ അര്‍ജ്ജുനന്റെ മനസ്സുതകര്‍ന്നു. അദ്ദേഹം ശ്രീകൃഷ്ണ ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു. കൃഷ്ണഭഗവാന് അവിടെ പ്രത്യക്ഷപ്പെട്ടു. അര്ജ്ജുനന് കാരണം അന്വേഷിച്ചു. എന്താണ് ഇങ്ങനെ പാലം തകര്ന്നുപോകുവാന് കാരണം. അതിനു കൃഷ്ണഭഗവാന് പറയുന്നു. ”അര്‍ജുനാ നീ പാലം നിര്‍മ്മിക്കുമ്പോള്‍ ഒരു നിമിഷംപോലും എന്നെ ഓര്‍ത്തില്ല. അതുകൊണ്ടല്ലേ ഇങ്ങനെ എല്ലാംസംഭവിച്ചത്. ഞാന്‍, ഞാന്‍, എന്നു ഭാവിച്ചു. അവിടെയാണ് തെറ്റു സംഭവിച്ചത് അതുകൊണ്ട് എന്നെ നല്ലപോലെമനസ്സില് ധ്യാനിച്ചു ഒരു ശരപാലം നിര്‍മിക്കൂ”. എന്നുപറഞ്ഞു തീര്‍ന്നയുടന്‍ അര്ജുനന് കൃഷ്ണഭഗവാനെ ധ്യാനിച്ച് ഒരു പാലം കൂടി നിര്‍മിച്ചു.
ഒരു പാലം തകര്‍ത്തതിന്റെ സന്തോഷംകൊണ്ട് ഹനുമാന് എല്ലാംമറന്നു. മദ്ധ്യമപാണ്ഡവന്‍ ഒരുക്കിയപാലത്തില് കൂസലെന്യേ ഹനുമാന് കയറി. പലവട്ടം ചവിട്ടി, ചാടി തുള്ളിനോക്കി. എത്ര ശ്രമിച്ചിട്ടും പാലം കുലുങ്ങിയതേയില്ല. ഹനുമാന് നിരാശനായി തിരിച്ചുവന്നു. ശ്രീരാമചന്ദ്ര സ്വാമിയെ ധ്യാനിച്ചു. ഞൊടിയിടയില്‍ സ്വാമി പ്രത്യക്ഷപ്പെട്ടു. ഹനുമാന് കാരണം തിരക്കി. ശ്രീരാമസ്വാമി പറഞ്ഞു. നീ ആദ്യം പാലത്തില്‍ കയറുമ്പോള്‍ എന്നെ മനസ്സുകൊണ്ടു വിചാരിച്ചപ്പോള്‍ എന്റെ ബലം കൊണ്ടു പാലം തകര്‍ന്നുപോയി. ആദ്യ പാലം നിര്‍മിക്കുമ്പോള്‍ അര്ജ്ജുനന് കൃഷ്ണനെ ഓര്‍ത്തില്ല.
രണ്ടാമത്തെ പാലം നിര്‍മിക്കുമ്പോള്‍ അര്ജ്ജുനന് ശ്രീകൃഷ്ണ ഭഗവാനെ സ്മരിച്ചാണ് പാലം നിര്‍മിച്ചത്. ആ പാലം തകര്ക്കാന്നേരത്ത് ഹനുമാന് എന്നെ ഓര്‍ത്തില്ല. സ്വന്തം ബലത്തില്‍ അഹങ്കരിച്ചുനിന്നു.അതാണ് രണ്ടുപേര്‍ക്കും പറ്റിയ തെറ്റ് എന്നു ചൂണ്ടിക്കാണിച്ചു. പിന്നെ രണ്ടുപേര്‍ക്കും ഹനുമാന് ശ്രീരാമനായും അര്ജ്ജുനന് ശ്രീകൃഷ്ണനായും മഹാവിഷ്ണു അവതാരം കാണിച്ചുകൊടുത്തു ഭഗവാന് യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: