കണ്ണൂര്‍: പുലര്‍ച്ചെ നാലരക്കും ഗ്രാമപാതയിലൂടെ ഒറ്റക്ക് നടന്നുപോകാന്‍ മുഴക്കുന്ന് പാല ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയ അനഘക്ക് ഭയമില്ല. ഏതുസമയത്തും എവിടെയും ഒറ്റയ്ക്ക് യാത്രചെയ്യാന്‍ അവള്‍ക്ക് തന്റേടമുണ്ട്. കാരണം അവള്‍ക്ക് കളരിപരിശീലനം പകര്‍ന്നുനല്‍കിയ ആത്മവിശ്വാസവും കായിക ശേഷിയുമുണ്ട്.
വീരപഴശ്ശിയുടെ പോരാട്ടങ്ങള്‍ക്ക് ഉണര്‍വും ഊര്‍ജവും നല്കിയ കടത്തനാടന്‍ കളരികള്‍ പ്രൗഢിയും പ്രതാപവും ഒട്ടും ചോരാതെ പുനരാവിഷ്കരിക്കപ്പെടുകയാണ് ഈ വിദ്യാലയമുറ്റത്ത്. ആത്മവിശ്വാസവും കരുത്തുമുള്ള ഒരു പെണ്‍സമൂഹത്തെ വാര്‍ത്തെടുക്കാന്‍. അതിന് നിറഞ്ഞ പ്രോല്‍സാഹനവുമായി കൂടെ നില്‍ക്കുകയാണ് മുഴക്കുന്ന് ഗ്രാമപഞ്ചായത്തും പാലാ ഗവ. ഹയര്‍ സെക്കന്ററി സ്കൂളും. നൂറോളം പെണ്‍കുട്ടികള്‍ക്കാണ് ഇവിടെനിന്ന് ഇതുവരെയായി കളരി പരിശീലനം നല്‍കിയിട്ടുള്ളത്.
സാമൂഹ്യജീവിതത്തില്‍ പലപ്പോഴും നേരിടേണ്ടിവരുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള നല്ല പാഠങ്ങളാണ് കളരി പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥിനികള്‍ സ്വായത്തമാക്കുന്നത്. ഇതിനായി സ്കൂളിലെ കളരി പരിശീലകനായ ശ്രീജയന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത വാളും പരിചയും ഇല്ലാതെയുള്ള 4 പുതിയ കളരിമുറകളും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഒറ്റയ്ക്ക് നടന്നുപോകുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ആക്രമണത്തെ തടയാനും ബസിലും സിനിമാ തിയേറ്ററുകളിലുമൊക്കെ ഉണ്ടാകുന്ന പൂവാലശല്യത്തെ പ്രതിരോധിക്കാനുമൊക്കെയുള്ള അടവുകളാണ് ഇതില്‍ ചിലത്. അക്രമങ്ങളെ അഭിമുഖീകരിക്കുന്ന ഓരോ പെണ്‍കുട്ടിക്കും നിസ്സഹായയായി നില്‍ക്കാതെ ഇടത്തുമാറി, വലത്തമര്ന്ന് ചാടി ഉയര്‍ന്ന് കരണത്തൊന്ന് പൊട്ടിക്കാനുള്ള മനോധൈര്യം ഉണ്ടാക്കിയെടുക്കുകയാണ് കളരി പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന് ഭാരവാഹി കൂടിയായ ശ്രീജയന്‍ പറയുന്നു.
പതിനെട്ട് അടവുകള്‍ക്കപ്പുറം പഠിച്ചെടുത്ത പെണ്‍പടയുടെ മുന്നില്‍ പിടിച്ചുനില്ക്കാന് അല്പം കളരി തങ്ങള്‍ക്കും പഠിക്കണമെന്ന ആഗ്രഹവുമായി എത്തിയ ആണ്‍കുട്ടികളെയും ശ്രീജയന്‍ നിരാശപ്പെടുത്തിയില്ല. ഇപ്പോള്‍ മുപ്പതോളം ആണ്‍കുട്ടികളും പരിശീലനം നേടുന്നുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിക്ക് കളരിവിളക്ക് തെളിയിച്ച് തുടങ്ങുന്ന പരിശീലനം 7 മണിവരെ നീളും. വൈകിട്ട് 5 മുതല്‍ 6:30 വരെ രണ്ടാംഘട്ട പരിശീലനവുമുണ്ട്. കറയറ്റ ആത്മവിശ്വാസത്തിനൊപ്പം മത്സര വിജയങ്ങളും ഇവിടുത്തെ കുട്ടികളെ തേടിയെത്തിയിട്ടുണ്ട്. സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനത്തുതന്നെ എത്തിയവരാണ് നാലുവര്‍ഷമായി ഇവിടെ പരിശീലനം നടത്തുന്ന ടി.പി.ഹര്‍ഷയും വിഷ്ണുവും. പ്രിന്‍സിപ്പല്‍ കെ.മണികണ്ഠന്, പ്രധാനാധ്യാപകന് ജനാര്ദ്ദനന് ഞാറ്റുതല, കായിക സംഘാടകനും ജിമ്മി ജോര്‍ജിന്റെ സഹോദരനുമായ സ്റ്റാന്‍ലി ജോര്‍ജ്, സി.എ.അബ്ദുള്‍ ഗഫൂര്‍, കെ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുടെ ഓരോ ചുവടിനും പ്രോല്‍സാഹനവുമായി കൂടെ നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: