ചെങ്ങന്നൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിച്ചതിന് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെയും ഭാര്യയെയും സിപിഎം സംഘം വീടുകയറി ആക്രമിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണി.
പുലിയൂര് ഇലഞ്ഞിമേല്‍ ശശിവിലാസത്തില്‍ ശശികുമാര്‍ (48), ഭാര്യ ശ്രീകല (37) എന്നിവരെയാണ് സിപിഎം ഗുണ്ടാസംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു ആക്രമണം. തുണി ഉപയോഗിച്ച് പാതി മുഖം മറച്ച് വീടിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന രണ്ടംഗസംഘം ഇരുവരെയും കൊടുവാള്, കമ്പിവടി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ പങ്കുള്ള രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ചെറിയനാട് പടിഞ്ഞാറ്റുംമുറി ഷാജി ഭവനത്തില്‍ ഷാജി (48), മോഴിയാട്ട് വീട്ടില്‍ ഉണ്ണികൃഷ്ണന് (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റു ചെയ്തു.
ശശിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴുത്തിന് ലക്ഷ്യമാക്കിയാണ് അക്രമി സംഘം വെട്ടിയത്. ഒഴിഞ്ഞുമാറിയതിനാല്‍ തലയുടെ പിന്‍ഭാഗത്തും ചെവിയിലുമാണ് വെട്ടേറ്റത്. ദമ്പതികളെ അക്രമി സംഘം പൊതിരെ തല്ലി. ഇതിനു ശേഷം മകന് കിച്ചു ശശികുമാറിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് സംഘം മടങ്ങിയത്. കിച്ചു എന്‍സിസി ക്യാമ്പിന് പോയതിനാലാണ് രക്ഷപെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ചെങ്ങന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെറിയനാട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ശ്രീകലയുടെ സഹോദരി ശാലിനി മത്സരിച്ചതും ശശിയുടെ മകന് കിച്ചു ആര്‍എസ്എസ് ചെറിയനാട് ശാഖയില്‍ പങ്കെടുക്കുന്നതുമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് നിരവധി തവണ സിപിഎമ്മുകാര്‍ ശശിയെയും ശ്രീകലയെയും ഭീഷണിപ്പെടുത്തി.
സിപിഎം കേന്ദ്രമെന്ന് അറിയപ്പെടുന്ന വാര്‍ഡില്‍ ശക്തമായ മത്സരം കാഴ്ചവച്ച് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫലപ്രഖ്യാപന ദിവസം രാത്രിയില്‍ ശാലിനിയുടെ വീട് സിപിഎമ്മുകാര്‍ ആക്രമിച്ചു. ഇതിനെതിരെ ശാലിനി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ആരെയും അറസ്റ്റു ചെയ്തില്ല. അക്രമത്തിന് നേതൃത്വം നല്‍കിയവരുള്‍പ്പെടെ എല്ലാവരെയും ഉടന്‍ അറസ്റ്റു ചെയ്യണെന്ന് ബിജെപി പുലിയൂര് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: