തൊടുപുഴ: കെഎസ്ആര്‍ടിസി ബസ്സില്‍ മോഷണം നടത്തുന്നതിനിടെ രണ്ട് തമിഴ് യുവതികള്‍ പിടിയില്‍. തമിഴ്നാട് സെന്താല്പേട്ട സ്വദേശികളായ പാണ്ഡിയമ്മാള്(48), നന്ദിനി(25) എന്നിവരാണ് പിടിയിലായത്. തൊടുപുഴ- കൂത്താട്ടുകുളം ബസ്സില്‍ യാത്രചെയ്യവേ ചിറ്റൂര്‍ വിലങ്ങുകല്ലേല്‍ ആലീസ് ജോസഫിന്റെ 2000 ത്തോളം രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചക്ക് 2 മണിയോടെ പെരുംകള്ളികള് പിടിയിലായത്. ബാഗില്‍ നിന്നും പേഴ്സ് എടുക്കാന്‍ യുവതികള്‍ ശ്രമിക്കുന്നത് ഡ്രൈവര്‍ കണ്ണാടിയിലൂടെ കാണുകയായിരുന്നു. അടുത്ത സ്റ്റോപ്പില്‍ ആലീസ് ഇറങ്ങിയെങ്കിലും മോഷണം കണ്ട ഡ്രൈവര്‍ ഇവരെ തിരികെ വിളിക്കുകയായിരുന്നു. അന്വേഷണത്തിനിടെ ഉപേക്ഷിച്ച നിലയില്‍ പേഴ്സ് ബസ്സില്‍ നിന്നും കണ്ടെടുത്തു. തുടര്‍ന്ന് ഡ്രൈവറുടെ സഹാത്തോടെ മോഷ്ടാക്കളെ മനസിലാക്കി ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സമാനമായ രണ്ട് കേസില്‍ കൂടി ഇവര്‍ പ്രതികളാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ബസ്സില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട പരാതിക്കാരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 18 ന് മടക്കത്താനം ഉപ്പുകുഴിയില്‍ ജെസ്സി ഷാജിയുടെ 40700 രൂപ മോഷണം പോയിരുന്നു. തൊടുപുഴയില്‍ നിന്നും മുതലക്കോടം വരെയുള്ള യാത്രക്കിടയില്‍ അശോക് ബസ്സില്‍ നിന്നും ബാഗ് തുറന്ന് പ്രതികള്‍ മോഷണം നടത്തുകയായിരുന്നു. 22ന് കുടയത്തൂര്‍ പുതിയകുന്നേല്‍ മായ എസ് മേനോന്റെ 19250 രൂപ മോഷണം പോയിരുന്നു. പോസ്റ്റോഫീസില്‍ അടയ്ക്കുന്നതിനായി ശേഖരിച്ച കളക്ഷന്‍ തുകയാണ് ഇടവെട്ടിയില്‍ നിന്നും കലയന്താനി വരെയുള്ള യാത്രമദ്ധ്യേ അര്‍ച്ചന ബസ്സില്‍ നിന്നും മോഷണം പോയത്. സമാനമായ നിരവധി മോഷണങ്ങള്‍ പ്രതികള്‍ നടത്തിയിട്ടുണ്ടെന്നും തിരക്കേറിയ റൂട്ടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണങ്ങളില്‍ അധികവും എന്നാണ് വിവരം. ക്രിസ്തുമസ് അടുത്തതോടെ ഇത്തരം നിരവധി മോഷണ കേസുകളാണ് സ്റ്റേഷനില്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഓണക്കാലത്ത് മാത്രം ഒന്നരലക്ഷത്തോളം രൂപയാണ് നഗരത്തില്‍ വിവിധ ബസ്സുകളില്‍ നിന്നും മോഷണം പോയതായി പരാതിയുള്ളത്. ചോദ്യം ചെയ്യലില്‍ യുവതികള്‍ പറയുന്നത് നുണയാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. സമാനമായ രീതിയില്‍ മറ്റ് മോഷണ സംഘങ്ങള്‍ നഗരത്തില്‍ ഇറങ്ങിയിട്ടുള്ളതായി എസ്ഐ ജന്മഭൂമിയോട് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: