മാന്നാര്‍ (ആലപ്പുഴ): സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീ ശക്തി അനിവാര്യമാണെന്നും അത് ബാലഗോകുലങ്ങളിലൂടെ ഭഗിനിമാര്‍ക്ക് സാധിക്കുമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. പതിനാറാമത് ബാലഗോകുലം സംസ്ഥാന ഭഗിനി ശില്‍പ്പശാല മാന്നാര്‍ ശ്രീഭുവനേശ്വരി എച്ച്എസ്എസ്സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍.
നാല് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബാലഗോകുലത്തിന്റെ വിജയം ഇല്ലാതാക്കാന്‍ പല ശക്തികളും നാനാഭാഗത്തുനിന്നും ്ര്രശമിച്ചിരുന്നു. എന്നാല്‍ ഇന്ന് ബാലഗോകുലം മുന്നോട്ടു വെച്ച ആശയങ്ങള്‍ എതിര്‍ത്തവര്‍പോലും ഏറ്റെടുക്കുകയാണ്. ഇതില്‍ ഭഗിനിമാരുടെ പങ്ക് വളരെ വലുതാണ്. സ്ത്രീകള്‍ മറ്റുള്ളവര്‍ക്ക് വെളിച്ചം വീശാന്‍ സ്വയം ഉരുകി തീരുന്ന മെഴുക് തിരികളാകാതെ പ്രഭചൊരിയുന്ന കെടാവിളക്കായി മാറണം.
കുടുബത്തില്‍ നിന്നുമാണ് ഏത് സാമൂഹിക മാറ്റതിനും അടിത്തറയുണ്ടാകുന്നത്. മുന്‍കാലങ്ങളില്‍ പിടിപെട്ട അധാര്‍മ്മികത ഇല്ലാതാക്കി സാമൂഹിക പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് അമ്മമാരാണ്. അവര്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍പോലും സ്വന്തം ധര്‍മ്മവും, വിശ്വാസവും കാത്തുസൂക്ഷിച്ചു. ഇന്ന് നടക്കുന്ന അനാചാരങ്ങളോട് പ്രതികരിക്കാന്‍ സ്ത്രീശക്തി ജാഗരണം അനിവാര്യമാണ്. സ്വാതന്ത്യം ആവശ്യമാണ് എന്നാല്‍ അത് മൂല്യബോധത്തോടെയായിരിക്കണം.
വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള സ്ത്രീകള്‍ വിളക്ക് കണ്ട് ആകൃഷ്ടരായിപോകുന്ന ഈയാംപാറ്റകളാകരുത്. മുന്പില് ഉണ്ടാകുന്ന വിപത്ത് കണ്ട് പിന്തിരിയാന് സാധിക്കണം. സ്വയവും, മറ്റുള്ളവരെയും ധാര്‍മ്മികതയിലേക്ക് നയിക്കുവാന്‍ ബാലഗോകുലങ്ങളിലെ ഭഗിനിമാര്‍ക്ക് സാധിക്കുമെന്നും ടീച്ചര്‍ പറഞ്ഞു.
ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് ഡോ.ആശാ ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കാര്യദര്‍ശി സ്മിത വത്സലന്‍, സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന് മാസ്റ്റര്‍, ക്യാമ്പ് സര്‍വ്വാധികാരി റിട്ട. ജില്ലാ ജഡ്ജ് ശാരികാദേവി, സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഒ.എസ്. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. 34 സംഘജില്ലകളില് നിന്നായി അഞ്ഞൂറോളം ഭഗിനിമാരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. 27ന് രാവിലെ എട്ടിന് സമാപിക്കും. ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് ഇന്നലെ ശില്‍പ്പശാലയില്‍ സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: