കൊച്ചി: ക്ഷേത്രങ്ങളിലെ സര്‍ക്കാര്‍ ഭരണവും വരുമാനവും സംബന്ധിച്ച സംവാദത്തില്‍ നിന്ന് വി.ഡി. സതീശന് എംഎല്‍എ പിന്മാറി. സംഘപരിവാര്‍ സംഘടനകളിലെ ഏത് സംസ്ഥാന നേതാവുമായും സംവാദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്ന വി.ഡി. സതീശന്റെ വെല്ലുവിളി ഹിന്ദു ഐക്യവേദി ഏറ്റെടുക്കുകയും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബുവിനെ സംവാദത്തിന് അയക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളോട് മാത്രമേ സംവാദത്തിനുള്ളുവെന്നാണ് വി.ഡി. സതീശന്റെ ഇപ്പോഴത്തെ നിലപാട്.
സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനോ ബിജെപിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളോ സംവാദത്തില്‍ പങ്കെടുക്കണമെന്നാണ് സതീശന്റെ ആവശ്യം. ഇന്നലെ ഫോണില്‍ ബന്ധപ്പെട്ട ഹിന്ദു ഐക്യവേദി നേതാക്കളോട് സതീശന് ഇക്കാര്യം വ്യക്തമാക്കി. സംഘപരിവാര്‍ സംഘടനകളിലെ ഏത് സംസ്ഥാന നേതാവിനോടും സംവാദത്തിന് തയ്യാറാണെന്നായിരുന്നു സതീശന് നേരത്തെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാട്. സതീശനുമായി സംവാദത്തിന് ഹിന്ദു ഐക്യവേദി തയ്യാറാണെന്ന് ആര്.വി. ബാബു പറഞ്ഞു.
ദേവസ്വം ഭരണം സംബന്ധിച്ച് നിയമസഭയില്‍ സതീശനും ദേവസ്വം മന്ത്രിയും നടത്തിയ നാടകത്തിന് ശേഷം ഇരുവരുടെയും വാദങ്ങള്‍ പൊളിക്കുന്ന നിരവധി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സതീശന്റെ പിന്മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: