ശബരിമല: മുഖ്യമന്ത്രിയും സിപിഎമ്മും കേരളത്തില്‍ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ന്യൂനപക്ഷവോട്ടുകള്‍ തേടുന്നതിനുള്ള ഇരുകൂട്ടരുടേയും കുതന്ത്രങ്ങളുടെ ഭാഗമായി നുണപ്രചാരണം നടത്തി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ആപത്ക്കരമായ ഈ നടപടി തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിന് തുല്ല്യമാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ശബരിമല ദര്‍ശനത്തിന് എത്തിയ കുമ്മനം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ക്രിസ്ത്യന്‍-മുസ്ലിം മതവിഭാഗങ്ങള്‍ക്ക് എന്നില്‍ വിശ്വാസമുണ്ട്. ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരുമായി സമാദരവോടുകൂടി നടത്തിയ ചര്‍ച്ചയിലാണ് നിലയ്ക്കല്സമരം അവസാനിപ്പിച്ചത്്. എരുമേലിയിലെ ചന്ദനക്കുട മഹോത്സവത്തിലും നബിദിന ആഘോഷങ്ങളിലും അവര്‍ ക്ഷണിക്കാറുണ്ട്. തന്നെ തീവ്ര-ഹിന്ദുവര്ഗീയവാദിയായി ചിത്രീകരിച്ച് ബിജെപിയുടെ മുന്നേറ്റത്തെ തടയിടാനാണ് കോണ്‍ഗ്രസ്-സിപിഎം ശ്രമം. ഇവരുടെ കുടിലതന്ത്രങ്ങള്‍ക്ക് വഴങ്ങുന്നവരല്ല കേരളത്തിലെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ക്രമാതീതമായ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ക്രൗഡ്മാനേജ്മെന്റില് പരിശീലനം നേടിയ കേന്ദ്രസേനയുടെ സഹായം ആവശ്യമാണ്. ഭക്തജനങ്ങള്‍ക്ക് ആവശ്യമായ വിശ്രമകേന്ദ്രങ്ങള്‍, ചികിത്സാ സംവിധാനങ്ങള്‍, ആംബുലന്‍സ് സര്‍വ്വീസുകള്‍ എന്നിവയുടെ അപര്യാപ്തത പരിഹരിക്കാന്‍ നടപടി ഉണ്ടാകണം.
ഭരണഘടനയെ ആദരിക്കുന്ന ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായ കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നതിന് പരിമിതികളുണ്ട്. നടപടികള്‍ ഇനിയും വൈകിയാല്‍ നിയമഭേദഗതിയിലൂടെ ആണെങ്കിലും ദേശീയതീര്‍ത്ഥാടന കേന്ദ്രമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകും. കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പമ്പാ ആക്ഷന്‍പ്ലാന്‍ നടപ്പിലാക്കുന്നതിന് ശ്രമിക്കും. നിലവില്‍ പദ്ധതിയുടെ നടത്തിപ്പ് നിര്‍ജ്ജീവമാണ്. ഇതുവരെ വിനിയോഗിച്ച തുകയെ സംബന്ധിച്ച് കേന്ദ്രത്തിന് വിശദീകരണം നല്കാന് കഴിയാത്ത സ്ഥിതിയിലാണ് കേരളസര്‍ക്കാര്‍.
ഭാരതപ്പുഴ-ഗംഗാ വികസന മാതൃകയില്‍ പമ്പയുടെ സംരക്ഷണത്തിന് 1000കോടി രൂപയുടെ പദ്ധതിക്കായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള പദ്ധതിസമര്പ്പിക്കാന്പോലും കേരളത്തിനാവുന്നില്ല. കേന്ദ്ര ടൂറസം വികസന മന്ത്രി മഹേഷ് ശര്‍മ്മ പത്തനംതിട്ട ജില്ലയുടെ വികസനത്തിനായി 120 കോടി അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വികസന ചിന്തകളില്‍ പുനര്‍വിചിന്തനം വേണം’
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയ്യുടെ കുമരകം സന്ദര്‍ശനത്തിന്റെ പതിനഞ്ചാംവാര്ഷികം സമാഗതമായ അവസരത്തില്‍ സംസ്ഥാനത്തിന്റെ വികസനചിന്തകളില് പുനര്‍വിചിന്തനം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. 2000 ലെ വര്‍ഷാന്ത്യ അവധിക്കാലം ചെലവഴിക്കാന്‍ ഡിസംബര്‍ 26 ന് കുമരകത്തെത്തിയ വാജ്പേയ് കേരളത്തിലെ പ്രധാന കാര്‍ഷിക വിളകളായ നാളികേരളത്തിനും റബറിനും കൂടാതെ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും സഹായകമാകുന്ന പാക്കേജ് അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പാക്കേജിനെ അവഗണിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടാതെയാണ് സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് സഹായകമാകുന്ന പദ്ധതികള്‍ വാജ്പേയ് പ്രഖ്യാപിച്ചത്. ആ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നത് തികച്ചും ഖേദകരമാണ്. കുമരകം പാക്കേജില്‍ പറഞ്ഞിരുന്ന പ്രധാന നിര്‍ദ്ദേശങ്ങളായ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുവാന്‍ 15 വര്‍ഷത്തിന് ശേഷവുമായിട്ടില്ല. ഐ.ടി വികസനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. കുമരകം പ്രഖ്യാപനത്തിന് ശേഷമാണ് ഹൈദരാബാദ്, ബംഗളുരു തുടങ്ങിയ നഗരങ്ങള്‍ ഐടി ഹബ്ബായി മാറിയത്. കേരളത്തില്‍ ഒരു ഐഐടി ആരംഭിക്കുന്നതിന് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടി വന്നുവെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: