ന്യൂദല്‍ഹി: കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജിത ശ്രമം ഫലപ്രാപ്തിയിലേക്ക്. 2014 മാര്‍ച്ച് മുതല്‍ ഇതുവരെ 16,000 കോടി രൂപയുടെ കള്ളപ്പണം കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. 1,200 കോടി രൂപയോളം പിടിച്ചെടുത്തതായും റവന്യൂ സെക്രട്ടരി ഹസ്മുഖ് ആധിയ അറിയിച്ചു.
2014-15 സാമ്പത്തിക വര്‍ഷത്തിലും 2015 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലുമായി കേന്ദ്ര വരുമാന നികുതി വകുപ്പ് സ്വീകരിച്ച നടപടികളാണ് ഇത്രയും കള്ളപ്പണം കണ്ടെത്താന്‍ സഹായിച്ചതെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു. വിവിധ സംഭവങ്ങളിലായി 774 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അനധികൃത സ്വത്തുകള്‍ വെളിപ്പെടുത്തുന്നതിനായി 90 ദിവസത്തെ സാവകാശം നല്കിയ ശേഷമാണ് സ്വത്ത് കണ്ടെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഇത്തരത്തില്‍ 4160 കോടി രൂപ ആളുകള്‍ സ്വയം വെളിപ്പെടുത്തി. 635 പേരാണ് ഇത്തരത്തില്‍ സ്വമേധയാ അനധികൃത സ്വത്ത് വെളിപ്പെടുത്തിയത്. ഈയിനത്തില്‍ 2,500 കോടി രൂപ പിഴയീടാക്കി. കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണ വിഷയത്തില്‍ വളരെ ഗൗരവകരമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും മോദിയും ജെയ്റ്റ്ലിയും ഇതിനായി ഉറച്ച നിലപാടാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും ആധിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: