കൊച്ചി: മുസിരിസ് പദ്ധതിയുടെ ഭാഗമായി കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെസിഎച്ച്ആര്‍) നടത്തുന്ന പട്ടണം ഉല്ഖനനത്തില് വന്‍ക്രമക്കേടുകള്‍. കേന്ദ്ര പുരാവസ്തു വകുപ്പ് (എഎസ്ഐ) നടത്തിയ തെളിവെടുപ്പിലാണ് ഉല്‍ഖനനത്തിന്റെ പേരില്‍ കെസിഎച്ച്ആര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തട്ടിപ്പുകളും വെളിപ്പെട്ടത്.
എഎസ്ഐയുടെ ബാംഗ്ലൂര്‍ റീജണല്‍ സെന്ററിന്റെ ഉല്ഖനന വിഭാഗം സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് കെ.അമര്‍നാഥ് രാമകൃഷ്ണ, എഎസ്ഐ കേരള സര്‍ക്കിളിലെ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ടി. ശ്രീലക്ഷ്മി എന്നിവര്‍ ഡിസംബര്‍ 22 ന് പട്ടണത്ത് തെളിവെടുപ്പിനെത്തിയപ്പോള്‍ ഭാരതീയ വിചാരകേന്ദ്രത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ. സി.ഐ.ഐസക്കും കൊടുങ്ങല്ലൂര്‍ പൈതൃക സംരക്ഷണസമിതിയുടെ പി. ശശീന്ദറുമാണ് തെളിവ് നല്‍കിയത്.
ഉല്ഖനനം ശാസ്ത്രീയമായല്ല നടക്കുന്നതെന്നും ക്രിസ്തുശിഷ്യനായ സെന്റ്തോമസ് ഒന്നാംനൂറ്റാണ്ടില്‍ പ്രാചീന തുറമുഖനഗരമെന്ന് കരുതപ്പെടുന്ന മുസിരിസില്‍ വന്നിട്ടുണ്ടെന്ന് സ്ഥാപിച്ചെടുക്കാനാണ് കെസിഎച്ച്ആര്‍ ശ്രമിക്കുന്നതെന്നും കാണിച്ച് ഭാരതീയ വിചാരകേന്ദ്രം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഭാരതത്തിലെ വിദഗ്ദ്ധരെ ഒഴിവാക്കി വിദേശത്തെ ബൈബിള്‍ പണ്ഡിതന്മാരെ ഉല്ഖനന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തുന്നത് സംശയാസ്പദമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. രഹസ്യ അജണ്ടയോടെയുള്ള ഉല്ഖനനം റദ്ദാക്കണമെന്നായിരുന്നു വിചാരകേന്ദ്രത്തിന്റെ ആവശ്യം.
പട്ടണം പ്രാചീന തുറമുഖമാണെന്ന് വരുത്താന്‍ ഉല്ഖനനത്തില് റോമന്‍ നാണയങ്ങള്‍ ലഭിച്ചുവെന്ന് കെസിഎച്ച്ആര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദം ഡോ. ഐസക് ചോദ്യം ചെയ്തു. ഇതോടെ റോമന്‍ നാണയങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് എഎസ്ഐ സംഘത്തിനുമുന്നില്‍ ഇപ്പോള്‍ ഉല്‍ഖനനത്തിന്റെ ചുമതലയുള്ള കെസിഎച്ച്ആറിന്റെ പ്രതിനിധി സമ്മതിച്ചു. കപ്പലില്‍നിന്ന് ചരക്കിറക്കാനുള്ള വാര്‍ഫ് കണ്ടെത്തിയെന്ന കെസിഎച്ച്ആറിന്റെ വാദം ചോദ്യംചെയ്തപ്പോള്‍ അതിന്റെ ഫോട്ടോ കൊണ്ടുവന്നു. എന്നാല്‍ ഇത് മോര്‍ഫ് ചെയ്തതാണെന്ന് ഡോ. ഐസക് ചൂണ്ടിക്കാട്ടി. വെള്ളത്തില്‍ കുതിര്ന്നുകിടക്കുന്നതിനാല് വാര്‍ഫ് പൊക്കിയെടുക്കാനാവില്ലെന്നാണ് കെസിഎച്ച്ആര്‍ പ്രതിനിധി പറഞ്ഞത്. ഇങ്ങനെ ദ്രവിച്ചുകിടക്കുന്ന സാധനങ്ങള്‍ പൊക്കിയെടുക്കാന്‍ പ്രത്യേകതരം സാങ്കേതിക വിദ്യയുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ മറുപടിയുണ്ടായില്ല.
ഉല്‍ഖനനത്തില്‍നിന്ന് ലഭിച്ച വസ്തുക്കളുടെ കാര്‍ബണ്‍ ഡേറ്റിങ്ങിന് രാജ്യത്ത് സൗകര്യമുണ്ടായിരിക്കെ എന്തിനാണ് അമേരിക്കയിലേക്ക് അയച്ചതെന്ന് എഎസ്ഐ അന്വേഷണ സംഘം ആരാഞ്ഞപ്പോള്‍ അത് ഡയറക്ടറായ പ്രൊഫ. പി.ജെ. ചെറിയാനോട് ചോദിക്കണം എന്നായിരുന്നു കെസിഎച്ച്ആര്‍ പ്രതിനിധിയുടെ മറുപടി. വൈന്‍ കൊണ്ടുവരുന്ന ‘അംഫോറ’യെന്ന കൂജപോലുള്ള മണ്‍പാത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉല്‍ഖനനത്തില്‍നിന്ന് ലഭിച്ചതായി കെസിഎച്ച്ആര്‍ പറഞ്ഞിരുന്നു. എന്നാല്‍ കാലനിര്‍ണയം നടത്താന്‍ കഴിയാത്തവിധം എന്തിനാണ് ഇത് കഴുകിയതെന്ന് ചോദിച്ചപ്പോഴും ഉല്‍ഖനനത്തിന്റെ ഇപ്പോഴത്തെ ചുമതലക്കാരിക്ക് മറുപടിയുണ്ടായില്ല. പ്രൊഫ. ചെറിയാന് അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരായില്ല. ചൈനയില്‍ പോയിരിക്കുകയാണെന്നാണ് കെസിഎച്ച്ആര്‍ പ്രതിനിധി പറഞ്ഞത്.
വിചാരകേന്ദ്രത്തിന്റെ പരാതിയെത്തുടര്‍ന്ന് പട്ടണത്തെ കെസിഎച്ച്ആറിന്റെ തുടര്ഖനനം എഎസ്ഐ സസ്പെന്റ് ചെയ്തിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടംഗ സംഘം ഉല്ഖനന പ്രദേശത്ത് തെളിവെടുപ്പിനെത്തിയത്.
സെന്റ് തോമസിന്റെ വരവ് വെറും കെട്ടുകഥയാണെന്ന് പ്രമുഖ ചരിത്രകാരന്മാര് തെളിവ് സഹിതം സ്ഥാപിച്ചിരിക്കെ സെന്റ് തോമസ് വന്നതിന് തെളിവുണ്ടെന്നാണ് പി.ജെ. ചെറിയാന് വിശ്വസിക്കുന്നത്! ചെറിയാന്റെ ഈ നിലപാടും റോമന്‍ നാണയങ്ങളും മറ്റും കണ്ടെത്തിയെന്ന കെസിഎച്ച്ആറിന്റെ തെറ്റായ അവകാശവാദങ്ങളും പട്ടണം ഉല്‍ഖനനത്തിന്റെ രഹസ്യ അജണ്ടയിലേക്ക് വിരല്‍ചൂണ്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: