തിരുവനന്തപുരം: സാമുദായിക പരിഗണനയുടെ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിക്കുന്ന വീക്ഷണം എഡിറ്റോറിയലിനു പിന്നാലെ ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്ത്. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ടു തുല്യനീതി ഉറപ്പുവരുത്തിയ നേതാവാണു കരുണാകരനെന്നാണ് ഫെയ്സ്ബുക്കിലൂടെ ചെന്നിത്തലയുടെ ഒളിയമ്പ്.
വീക്ഷണം മുഖപ്രസംഗത്തിലെ വിമര്‍ശനങ്ങളെ പിന്തുണയ്ക്കുന്നതാണ് ചെന്നിത്തലയുടെ പോസ്റ്റ്.
വികസനം എന്നതു വെറുമൊരു പ്രചരണായുധമല്ല മറിച്ചു ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്ന് കരുണാകരന് നിര്‍ബന്ധമുണ്ടായിരുന്നു. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്തു നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റാന്‍ കരുണാകരനായെന്നും ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കരുണാകരന്റെ ഓര്‍മകള്‍ക്കു മുന്പത്തെക്കാള് പ്രസക്തിയുള്ള കാലഘട്ടമാണിത് എന്നു പറഞ്ഞാണു ചെന്നിത്തല പോസ്റ്റ് ആരംഭിക്കുന്നത്.
ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കെ. കരുണാകരനെന്നും ചെന്നിത്തല പറയുന്നു. നായര്‍ ഈഴവ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്നും അകറ്റിയെന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്ന ചെന്നിത്തലയുടെ പേരില്‍ ഹൈക്കമാന്‍ഡിനു ലഭിച്ച കത്ത് വിവാദമായിരുന്നു. ഈ കത്തിന്റെ ഉറവിടം സംബന്ധിച്ചു പാര്‍ട്ടി അന്വേഷണത്തിലാണ്. ഇതിനിടെയാണ് ഇതേ ആരോപണവുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. സര്‍വ ജാതി മത നേതാക്കളോടും കരുണാകരന്റെ ബന്ധം ചുമലില്‍ തട്ടിയുള്ള സൗഹൃദമായിരുന്നു, കാലില്‍ തൊട്ടുള്ള വിധേയത്വമായിരുന്നില്ല എന്നു വീക്ഷണം എഡിറ്റോറിയലില്‍ പറഞ്ഞിരുന്നു.
അനര്‍ഹമായത് ചോദിക്കാനും കയ്യിട്ടുവാരാനും ഒരു ഘടക കക്ഷിയേയും അനുവദിച്ചില്ല. ചാരക്കേസും പാമൊലിന്‍ കേസും അടക്കം രാഷ്ട്രീയ പ്രതിയോഗികള്‍ ചമച്ച എല്ലാ അഗ്നിവ്യൂഹങ്ങളും ഭേദിച്ച കരുണകാരന് നിരപരാധിത്വം തെളിയിച്ചു. മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയിട്ടും എഴുന്നേറ്റുനിന്നു പോരാടി എന്നും വീക്ഷണം എഡിറ്റോറിയലില്‍ പറയുന്നു. സാമുദായിക കക്ഷികളെ കൂടെനിര്‍ത്തുന്ന കാര്യത്തിലും ഘടകകക്ഷികളെ നിയന്ത്രിക്കുന്ന കാര്യത്തിലും ഉമ്മന്‍ചാണ്ടി പരാജയപ്പെട്ടുവെന്നു പരോക്ഷമായി പറയുന്ന ലേഖനം വിവാദമായതിനു പിന്നാലെയാണ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റും ഉമ്മന്‍ ചാണ്ടിക്കെതിരെ വിരല്‍ചൂണ്ടുന്നത്.
ഉമ്മന്‍ചാണ്ടിക്കെതിരെ മുഖപത്രമായ വീക്ഷണത്തിലൂടെയും ഐ വിഭാഗം രംഗത്തെത്തിയതോടെ എ ഗ്രൂപ്പ് പ്രതിഷേധവുമായി രംഗത്തുവന്നു. മന്ത്രി കെ. ബാബു വീക്ഷണത്തെ തള്ളിപ്പറഞ്ഞിരുന്നു. മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കളെല്ലാം അമര്‍ഷം കെപിസിസിയെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഐ ഗ്രൂപ്പിന്റെ നീക്കം എ ഗ്രൂപ്പ് ആശങ്കയോടെയാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: