തിരുവനന്തപുരം : ആസൂത്രണ ബോര്‍ഡ് സമര്‍പ്പിച്ച 2016-17 വാര്‍ഷിക പദ്ധതിയില്‍ 30,534.17 കോടി രൂപയുടെ മൊത്തം അടങ്കല്‍ പദ്ധതിയും 24,000 കോടി രൂപയുടെ കരട് സംസ്ഥാന പദ്ധതിയും മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായം 6,534.17 കോടി രൂപയാണ്.
ആകെ വിഹിതമായ 24,000 കോടിയില്‍ 5,500 കോടി തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ഇതില്‍ 500 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധിക പദ്ധതി സഹായമാണ്. വൈദ്യുതി ബോര്‍ഡിന്റെ തുകയായ 1485 കോടി ഒഴിവാക്കിയശേഷമുള്ള പദ്ധതി വിഹിതത്തിന്റെ 24.43 ശതമാനമാണിത്.
2,354.40 കോടി രൂപ പ്രത്യേക ഘടക പദ്ധതിക്കായി വകയിരുത്തി. ഇതില്‍ 1,315.50 കോടി പട്ടികജാതി വികസന വകുപ്പിനും ബാക്കി 1,038.90 കോടി തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതവുമാണ്. പട്ടികവര്‍ഗ ഉപപദ്ധതിക്ക് 532.80 കോടി രൂപ വകയിരുത്തി. പട്ടികവര്‍ഗത്തിനായി ആകെ 682.80 കോടി രൂപ വകയിരുത്തി.ഇത് സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 2.85 ശതമാനമാണ്. പട്ടികവര്‍ഗ ജനസംഖ്യയേക്കാള്‍ (1.45%) ഏറെ കൂടുതലാണിത്.
അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്ക് 2,536.07 കോടി രൂപ (10.57%) വകയിരുത്തി. പ്രധാനപ്പെട്ട പദ്ധതികള്‍: പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക്, ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്ക്, കൊച്ചി പെട്രോ കെമിക്കല്‍ പാര്‍ക്ക്, കൊച്ചി ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്, വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ റെയില്‍വെ, തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, സബര്‍ബന്‍ റെയില്‍വെ സര്‍വീസ്, ബൈപാസ് നിര്‍മാണം, കൊച്ചി സംയോജിത ജലഗതാഗത സംവിധാനം, ബേക്കല്‍ എയര്‍സ്ട്രിപ്പ്, ട്രാന്‍സ്ഗ്രിഡ് 2.0, വ്യാവസായികാവശ്യങ്ങള്‍ക്കും പ്രധാന പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കല്‍, ദേശീയ ഗെയിംസിന്റെ ആന്വിറ്റി പദ്ധതി.
രൂപ/ ഡോളര്‍ എക്സ്ചേഞ്ച് വിനിമയ നിരക്കിലുള്ള വ്യത്യാസം മൂലം കേരള ലോക്കല്‍ ഫണ്ട് ഗവ. സര്‍വീസ് ഡെലിവറി പ്രോജക്ടിനു അധികമായി ലഭിക്കുന്ന 400 കോടി രൂപ വിനിയോഗിക്കുന്നതിനുള്ള തദ്ദേശ മിത്രം നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്കി. കേന്ദ്രസര്‍ക്കാരും ലോകബാങ്കുമായി ഇതിനാവശ്യമായ കരാറില്‍ ഏര്‍പ്പെടുന്നതിന് അനുമതിയും നല്കി. പ്രോജക്ട് നീട്ടിക്കിട്ടുന്ന കാലഘട്ടമായ 2017 ജൂണ്‍ 30 വരെ നിലവിലുള്ള പ്രോജക്ട് ഓഫീസും സ്റ്റാഫും തുടരാന്‍ അനുവദിച്ചു.
1,195.8 കോടി രൂപയാണ് പദ്ധതി അടങ്കല്‍. ഇതില്‍ 276 കോടി രൂപ സംസ്ഥാന വിഹിതമാണ്. ലോകബാങ്ക് പദ്ധതി അംഗീകരിച്ചപ്പോള്‍ (200 ദശലക്ഷം യുഎസ് ഡോളര്‍) രൂപയുടെ വിനിമയ നിരക്ക് 46 രൂപയായിരുന്നു. ഇപ്പോഴത്തെ വിനിമയ നിരക്ക് വച്ച് 400 കോടിയുടെ അധിക ഫണ്ടാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2011 മുതല്‍ 2015 വരെയാണ് പദ്ധതിയുടെ കാലഘട്ടം.
പിന്നാക്ക ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുമുള്ള ധനസഹായമാണ് പ്രധാന പദ്ധതി. പഞ്ചായത്തുകളുടെ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുന്നതിനും വരുമാനം കൂട്ടുന്നതിനും ഒരു പഞ്ചായത്തിന് 4 കോടി രൂപവച്ച് 40 പഞ്ചായത്തുകള്‍ക്കും ഒരു മുനിസിപ്പാലിറ്റിക്ക് 4 കോടി രൂപ വച്ച് 10 മുനിസിപ്പാലിറ്റികള്‍ക്കും ഒറ്റത്തവണ ഗ്രാന്റ് നല്‍കും. സംസ്ഥാനത്ത് നിര്‍ണയിച്ചിട്ടുള്ള 14 ആദിവാസി ക്ലസ്റ്ററുകളിലെ പഞ്ചായത്തുകള്‍ക്ക് ധനസഹായം നല്‍കും.ഫണ്ടിന്റെ ഒരു ഭാഗം ഓരോ ജില്ലയിലും മാതൃകാ പഞ്ചായത്തിനു രൂപം നല്കാന് വിനിയോഗിക്കും.
മാലിന്യസംസ്കരണം, അറവുശാല നിര്‍മാണം, ശ്മശാന നിര്‍മാണം, ചന്തകളുടെ നവീകരണം എന്നിവയിലുള്ള പെര്‍ഫോമന്‍സ് വിലയിരുത്തി പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പെര്‍ഫോമന്‍സ് ഗ്രാന്റ് നല്‍കും.ശുചിത്വമിഷന്, എസ്ഐആര്‍ഡി, ഐകെഎം, കില, പഞ്ചായത്ത് നഗരകാര്യ ഡയറക്ടറേറ്റ് എന്നീ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും തുക അനുവദിക്കും. കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ജീവനക്കാരുടെ ശമ്പളം 9-ാം ശമ്പള കമ്മീഷന് അംഗീകരിച്ച തീയതി മുതല്‍ പ്രാബല്യം നല്കി പരിഷ്കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: