ആലപ്പുഴ: ശാസ്ത്ര സാഹിത്യ പരിഷത്തും ജി. സുധാകരനുമായുള്ള തുറന്ന പോരില്‍ ഏതുപക്ഷത്തു നിലകൊള്ളണമെന്നറിയാതെ വിഎസ്സിന്റെ സ്വന്തം ജില്ലയിലെ വിഎസ് അനുകൂലികള്‍ കാഴ്ചക്കാരായി മാറി.
വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച പരിഷത്ത് മുതിര്‍ന്ന നേതാവ് എം.പി. പരമേശ്വരനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സുധാകരനൊപ്പമാണോ അതോ, ഒരുകാലത്ത് തകര്‍ന്നു തരിപ്പണമായ വിഎസ് പക്ഷത്തെ പുനരുജ്ജീവിപ്പിച്ച് ഒപ്പംകൂട്ടിയ പരിഷത്തിന്റെ വക്താവുകൂടിയായ തോമസ് ഐസക്കിനൊപ്പമാണോ നിലനില്ക്കേണ്ടതെന്ന കടുത്ത ആശയക്കുഴപ്പത്തിലാണ് വിഎസ് അനുകൂലികള്‍.
മുമ്പ് നാലാംലോകവാദി സിദ്ധാന്തം ഉയര്‍ന്നപ്പോള്‍ ജി. സുധാകരനൊപ്പം ചേര്‍ന്നാണ് തോമസ് ഐസക്, എം.എ. ബേബിയടക്കമുള്ള നാലാം ലോക വാദികളെ വിഎസ് പക്ഷം നേരിട്ട് പരാജയപ്പെടുത്തിയത്. പിന്നീട് ജി. സുധാകരന്റെ നേതൃത്വത്തില്‍ വിഎസ് വിഭാഗത്തെ ഛിന്നഭിന്നമാക്കിയപ്പോള് സംരക്ഷകനായെത്തിയത് തോമസ് ഐസക്കായിരുന്നുവെന്നതും മറ്റൊരു ചരിത്രം. വി.എസ്.അച്യുതാനന്ദനെയും പിണറായിയേയും അല്ല, അറിവും ജനപിന്തുണയുമുള്ള തോമസ് ഐസക്കിനെയാണ് സിപിഎം മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാക്കേണ്ടതെന്ന എം.പി. പരമേശ്വരന്റെ തുറന്നു പറച്ചിലാണ് ഒരിടവേളയ്ക്കുശേഷം പരിഷത്ത്- സിപിഎം പോര് രൂക്ഷമാക്കിയത്.
എക്കാലത്തും പരിഷത്തിന്റെ ഉറച്ച വക്താവാണ് തോമസ് ഐസക്. ആലപ്പുഴയില്‍ ഐസക് നടപ്പാക്കുന്ന പദ്ധതികള്‍ എല്ലാംതന്നെ പരിഷത്ത് ആസൂത്രണം ചെയ്യുന്നതാണെന്നും പാര്‍ട്ടിക്ക് യാതൊരു റോളുമില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ജൈവ പച്ചക്കറി, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങി തോമസ് ഐസക് കൊട്ടിഘോഷിച്ച പ്രവര്‍ത്തനങ്ങളെല്ലാംതന്നെ പരിഷത്ത് ആസൂത്രണം ചെയ്തവയായിരുന്നു. പദ്ധതികളുടെ ജനപിന്തുണ കണ്ടപ്പോള്‍ ഗതികെട്ട് സിപിഎം പിന്നീട് ഇവ ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സുധാകരന് നയിക്കുന്ന ഔദ്യോഗിക പക്ഷവും മറുഭാഗത്ത് വിഎസ്- ഐസക് പക്ഷവുമായി ജില്ലയില്‍ നേരിട്ട് ഏറ്റുമുട്ടലിലാണ്. ഏറ്റവും ഒടുവിലായി ഐസക് പക്ഷക്കാരന്‍ കൂടിയായ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.ഡി. ജോസഫിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയാണ് ജി. സുധാകരപക്ഷം കണക്കുതീര്‍ത്തത്.
എം.പി. പരമേശ്വരനെ ന്യായീകരിച്ചും സുധാകരനെ വിമര്‍ശിച്ചും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചത്. നേതാവിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയാല്‍ പോലും വെട്ടിനിരത്തുന്ന ഫാസിസ്റ്റ് സമീപനത്തിലേക്ക് സിപിഎമ്മും ഔദ്യോഗികപക്ഷപും അധഃപതിച്ചുവെന്നതിന്റെ ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വര്‍ഷങ്ങള്‍ മുമ്പ് പിണറായി വിജയന്റെ വീട് കാണാന്‍ പോയ സഖാക്കള്‍ക്കുണ്ടായ ദുരനുഭവം ഇതുമായി കൂട്ടിവായിക്കണമെന്നും ആക്ഷേപമുയരുന്നു. എന്നാല്‍ നടപടി ഭയന്ന് തോമസ് ഐസക് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വിഎസ് പക്ഷമാകട്ടെ ആശയപരമായ മുന്‍ നിലപാടുകള്‍പോലും തള്ളിപ്പറഞ്ഞ് നിലനില്‍പ്പിനായി മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: