കുന്നത്തൂര്‍: ശൂരനാട് വടക്ക് പുലിക്കുളത്ത് ബിജെപി പ്രവര്ത്തകന് ബിനുവിന്റെ വീട് കയറി അക്രമണം നടത്തിയ സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയരുന്നു.
ബിജെപി പോലീസ് സ്റ്റേഷന്‍മാര്‍ച്ച് ഉള്‍പ്പടെയുള്ള പ്രതിഷേധ പരിപാടിക്ക് രൂപം കൊടുക്കുന്നു. വീട് പൂര്‍ണമായും അടിച്ചുതകര്‍ക്കുകയും സ്ത്രീകളെ ഉള്‍പ്പടെ വെട്ടിപരുക്കേല്‍പ്പിക്കുകയും ചെയ്ത പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടിയില്ലാത്തതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ബിനുവിന്റെ വീട്ടിനുനേരെ 18 അംഗ സിപിഎം ഗുണ്ടാസംഘം അക്രമണം നടത്തിയത്.
വിടീന്റെ ജനല്‍ചില്ലുകളും കതകും തകര്‍ത്ത സംഘം വീടിന് മുന്നിലുണ്ടായിരുന്ന ബൈക്കും തല്ലിതകര്‍ത്തു. വീട്ടിലുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തില്‍ ശൂരനാട് വടക്ക് പുലിക്കുളം ബിജുഭവനില്‍ ബിനു, അമ്മ ചന്ദ്രമതിയമ്മ, ഭാര്യ ലക്ഷ്മി, മകള്‍ ഏഴുവയസുള്ള അമൃത എന്നിവര്‍ക്ക് ക്രൂരമര്ദ്ദനമാണേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുണ്ടാസംഘം ബൈക്കുകളില്‍ എത്തിയാണ് ആക്രമണം നടത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ ഏറെനാളായി സിപിഎം അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ബിനുവും കുടുംബവും പ്രചാരണപരിപാടികളില്‍ സജീവമായതാണ് അക്രമത്തിന് കാരണമായത്. എന്നാല്‍ ബാലികയെ അടക്കം മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസ് കാട്ടുന്ന സ്നേഹം പ്രതിഷേധാര്‍ഹമാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന സെക്രട്ടറി രാജിപ്രസാദിന്റെ നേതൃത്വത്തില്‍ ജില്ലാസെക്രട്ടറി സുമ, മണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്, ജനറല്‍ സെക്രട്ടറി രാമഭദ്രന്പിള്ള, കൃഷ്ണന് കുട്ടി തുടങ്ങിയവര്‍ പരുക്കേറ്റവരെ കാണുകയും അക്രമണം നടന്ന വീട് സന്ദര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: