അഞ്ചാലുംമൂട്: ഇഡ്ഡലി കുട്ടുവത്തില്‍ വച്ച് ആവി കയറ്റുന്നതിനിടെ പഴകിയ അമ്പതോളം പൊറോട്ടയും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന നെയ്യപ്പവും വാഴക്ക അപ്പവും വറുത്ത മീനും തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ കൈയ്യോടെ പിടികൂടി.
തൃക്കടവൂര്‍ നമ്പാരത്ത് കവലയിലെ ഹോട്ടലില്‍ നിന്നാണ് പഴകിയ ആഹാരം കണ്ടെടുത്തത്. ബേക്കറി, ശീതളപാനീയക്കട പരിശോധനക്കിടെ കുരീപ്പുഴ യുപി സ്കൂളിനടുത്തുള്ള കടയില്‍ ഒളിപ്പിച്ചുവച്ചിരുന്ന 270 സിഗരറ്റും 160 ബീഡിയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് പോലീസിന് കൈമാറുകയും കടയുടമക്കെതിരെ കേസെടുക്കുകയും ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഈ കടയില്‍ പരിശോധന നടത്തിയത്. കോട്പ നിയമപ്രകാരം രണ്ടുഹോട്ടലുകള്‍ക്ക് പിഴ ചുമത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച അഞ്ചാലുംമൂട്, മതിലില്‍ വൈദ്യശാല, കുരീപ്പുഴ എന്നിവിടങ്ങളിലെ കടകളിലെ പഴകിയ ആഹാരങ്ങള്‍ നശിപ്പിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു. റെഫ്രിജറേറ്റിലും അല്ലാതെയും സൂക്ഷിച്ചിരുന്ന പൂപ്പലുള്ള അച്ചാര്‍, പഴകിയ എണ്ണ, വിവിധ കറികള്‍, എന്നിവ പിടിച്ചെടുത്തവയില്‍പ്പെടും. വെള്ളം ക്ലോറിനേറ്റ് ചെയ്യുക, ജൂസും ഐസും നല്ല വെള്ളത്തില്‍ തയ്യാറാക്കുക, തിളപ്പിച്ചാറ്റിയ വെള്ളം നല്‍കുക, പൊട്ടി പൊളിഞ്ഞ പാത്രങ്ങളും പൊറോട്ട ഷീറ്റും മാറ്റുക, പഴകിയ എണ്ണ ഉപയോഗിക്കാതിരിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഹെല്‍ത്ത് കാര്‍ഡ് എടുക്കുക, മലിനപ്പെടാത്ത വിധം ആഹാരം പാകം ചെയ്യുക, ദേഹത്ത് ഏപ്രണ്‍, തലയില്‍ തൊപ്പി എന്നിവ ധരിക്കുക, പൊതു ഓടയിലേക്കുള്ള മലിനജലക്കുഴല്‍ നീക്കുക, ലൈസന്‍സ് പ്രദര്‍ശിപ്പിക്കുക തുടങ്ങിയവ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. സെയിഫ് കേരള മാസാചരണത്തിന്റെ ഭാഗമായി നടത്തിയ തുടര്‍ പരിശോധനയില്‍ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.പി. മുരളിധരന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്.ബാലഗോപാല്‍, ജൂനിയര്‍ എച്ച്ഐമാരായ വിജീഷ്, എ.രാജേഷ്, മഴ്സിലിന്‍, പ്രതിഭ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: