കൊച്ചി: നിഷേധാത്മക വാര്‍ത്തകള്‍ മാത്രമാണ് ചാനലുകള്‍ നല്‍കുന്നതെന്നും ദേശീയതലത്തിലുണ്ടായ ഒരു പ്രധാന സംഭവമറിയാന്‍ ചാനല്‍ നോക്കിയാല്‍ നിരാശയാണുണ്ടാവുകയെന്നും ജസ്റ്റിസ് കെ.ടി. ശങ്കരന്. ദേശീയ താല്പര്യമുള്ള കാര്യങ്ങള്‍ ചാനലുകള്‍ക്ക് വാര്‍ത്തയല്ല. എറണാകുളം കരയോഗം നവതി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചന്ദ്രയാന്‍ പോലുള്ള ശാസ്ത്രനേട്ടങ്ങളും സാമ്പത്തിക മാന്ദ്യം രാജ്യം അതിജീവിച്ചതുമൊന്നും വലിയ വാര്‍ത്തയാകുന്നില്ല. ജനങ്ങള്‍ അറിയേണ്ട വാര്‍ത്തകള്‍ പൂഴ്ത്തപ്പെടുന്നു. കേരളത്തിലേക്കു വരുന്ന സ്വര്‍ണക്കടത്തിന്റെയും കള്ളനോട്ടിന്റെയും വ്യാപ്തിയോ അതുണ്ടാക്കുന്ന പ്രശ്നങ്ങളോ വാര്‍ത്തയില്‍ വരുന്നില്ല. കള്ളനോട്ടുകള്‍ പോകുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നത് വന്‍കിട സ്വര്‍ണവ്യാപാരികള്‍ക്കു വേണ്ടിയാണ്. സ്വര്‍ണക്കടത്തിന് പിന്നിലുള്ള ജ്വല്ലറിയെക്കുറിച്ചുള്ള വിവരങ്ങള്‍ തന്റെ മുന്നില്‍ കേസ് വന്നപ്പോള്‍ രേഖകളില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഒരു ചാനലില്‍ മാത്രം വന്ന വാര്‍ത്ത പിന്നീട് മുങ്ങിപ്പോയി.
ജനവിരുദ്ധമായ നയങ്ങളും നിയമങ്ങളും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നു എന്നതൊഴിച്ചാല്‍ മാധ്യമങ്ങളില്‍ അധികവും നിഷേധാത്മകമായ കാര്യങ്ങളാണ്. ചില മയക്കുമരുന്നു സീരിയലുകള്‍ പോലെ ചാനല്‍ ചര്‍ച്ചകള്‍ അധപതിച്ചിരിക്കുന്നു. പരദൂഷണം കേള്‍ക്കാന്‍ മാത്രം ചില പരിപാടികളുണ്ട്. ചൊറിയുള്ളിടത്ത് ചൊറിയുന്ന സുഖമാണ് അത് കാണുമ്പോള്‍ ലഭിക്കുന്നത്.
കോടതി നടപടികളെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ലാത്തവരാണ് ചാനലുകളില്‍ കോടതി നടപടികളെക്കുറിച്ച് ചര്‍ച്ച നയിക്കുന്നത്. നിലവാരമില്ലാത്ത സിനിമകളില്‍ അവതരിപ്പിക്കുന്നതിനേക്കാളും ഭയാനകവും മോശവുമായ രീതിയിലാണ് ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ കോടതി നടപടികളെ അവതരിപ്പിക്കുന്നത്. പ്രത്യേക അജണ്ട വെച്ചാണ് പലപ്പോഴും ചാനല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അവതാരകന് നിഷ്പക്ഷത വെടിഞ്ഞ് ഒരു നിലപാടെടുക്കുകയും എതിരഭിപ്രായമുള്ളവര്‍ക്ക് സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ ആക്രമിക്കുകയും ചെയ്യുന്നു. പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ മുന്നില്‍ വിനീതനായി നില്ക്കുന്ന അവതാരകന് താഴെക്കിടയിലുള്ള നേതാക്കളോട് ആ മര്യാദ കാട്ടുന്നില്ല. ഇത് മാധ്യമ പ്രവര്‍ത്തനത്തിന് ചേര്‍ന്നതാണോ എന്ന് പരിശോധിക്കണം ജസ്റ്റിസ് ശങ്കരന് പറഞ്ഞു.
മൂലധന ശക്തികള്‍ക്ക് മുന്നില്‍ മാധ്യമങ്ങള്‍ മാത്രമല്ല, നീതിപീഠങ്ങള്‍ പോലും ഓച്ഛാനിച്ചു നില്ക്കുന്ന കാലമാണിതെന്ന് വിഷയം അവതരിപ്പിച്ച അഡ്വ. എ ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: