വളരെ പണ്ട് കുഞ്ഞോപ്പോളും രാമേട്ടനും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കയാണ്. അതുകേട്ടുകൊണ്ട് മൂന്നോ നാലോ വയസായ ഒരു കുട്ടി അരികില്‍നില്‍പ്പുണ്ട്.
‘ചോഴിയോ? അതെന്താ?’
കുട്ടി ചോദിച്ചു.
ധനുമാസത്തില്‍ തിരുവാതിര ശ്രീ മഹാദേവന്റെ പിറന്നാളാണ്. അന്ന് പാര്‍വതിക്ക് നോമ്പാണ്. നെടുംമംഗല്യമുള്ള സ്ത്രീകളൊക്കെ അന്ന് നോമ്പു നോല്ക്കണം.
അവര്‍ വിവരിച്ചു തന്നു.
നോമ്പ് നോറ്റാല്‍ മാത്രം പോര. പുലര്‍കാലത്ത് കുളത്തില്‍ തുടിച്ച് കുളിക്കണം. നൂറ്റെട്ടുവെറ്റില തിന്നണം. രാത്രി ഉറക്കം ഒഴിയണം. പാതിരാപ്പൂ ചൂടണം. നടുമുറ്റത്ത് കൈകൊട്ടിക്കളിക്കണം. ഊഞ്ഞാലാടണം.
ശിവഭൂതഗണങ്ങളാണ് ചോഴികള്‍.
നാട്ടിലുള്ളവര്‍ നോമ്പ് നോല്‍ക്കുന്നില്ലേ, ഉറക്കം ഒഴിക്കുന്നില്ലേ എന്ന് അന്വേഷിക്കാനാണ് അവര്‍ വരുന്നത്.
ചോഴിയെ കാണണം തണുത്ത ഉറയുന്ന രാത്രിയില്‍ കുട്ടിയും കാത്തിരുന്നു. എപ്പോഴാണ് കുഞ്ഞോപ്പോളുടെ ശരീരത്തിലേക്ക് ചാഞ്ഞത് എന്നറിയില്ല. എന്തൊക്കെയോ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. നാലിറയത്തു തൂക്കിയിരുന്ന റാന്തലിന്റെ നേരിയ പ്രകാശം കടന്നുവരുന്നു. ഇടനാഴിയില്‍ വെറും പായയിലാണ് കിടക്കുന്നത്. ഒറ്റയ്ക്കാണ്. കരഞ്ഞിരിക്കണം. അമ്മ ഓടിവന്ന് എടുത്ത് ഒക്കത്തുവെച്ച് പുറത്തളത്തില് എത്തി. മര അഴികള്‍ക്ക് പുറത്ത്, മുറ്റത്ത് നല്ല നിലാവ്. അവിടെ കുറെ രൂപങ്ങള്‍ വട്ടത്തില്‍ ആടിപാടി കളിക്കുന്നു.
ഒരാള്‍ പാടും. മറ്റുള്ളവര്‍ ഏറ്റുചൊല്ലും.
മഞ്ഞക്കാട്ടില് കേറ്യാലോ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാലോ
മഞ്ഞക്കിളിയെ പിടിച്ചാലത്തെ
കാരിയമെന്തെടോ ചങ്ങായീ?
മഞ്ഞക്കിളിയെ പിടിച്ചാലോ പിന്നെ
തൊപ്പേം തൂവലും പറിക്കാലോ
തൊപ്പേം തൂവലും പറച്ചാപ്പിന്നെ
കാരിയമെന്തെടോ ചങ്ങായീ?
‘ചോഴി…….ചോഴി………ചോഴി……..’
പാട്ടുതീര്‍ന്നപ്പോള്‍ അവര്‍ ഒന്നിച്ച് ശബ്ദമുണ്ടാക്കി. അതോടെ ഇടിവെട്ടുംപോലെ ഒരു അലര്‍ച്ച. ആരോ ഇരുട്ടില്‍ നിന്ന് ഓടിവരുന്നു. കണ്ണ് ഉരുട്ടി മിഴിച്ച്, വാ തുറന്ന് കോന്ത്രന്‍ പല്ലു മുഴുവന്‍ കാട്ടി, നാവുനീട്ടി, കയ്യിലുണ്ടായിരുന്ന ഉലയ്ക്ക കൊണ്ട് നിലത്തു കുത്തി, മറുകയ്യിലെ കയര്‍ ചുഴറ്റി ആ രൂപം വീണ്ടും അലറി വിളിച്ചു.
കുട്ടി അമ്മയുടെ ശരീരത്തിലേക്ക് കൂടുതല്‍ ഒട്ടി.
‘കുട്ടന് പേടിക്കേണ്ട. അതു നമ്മുടെ മുണ്ടന്മേലില്‍ വാസുണ്ണിയല്ലേ? കാലന് കെട്ടി വരണതല്ലേ?’
അമ്മ പുറത്തു തട്ടി ആശ്വസിപ്പിച്ചു.
മുറ്റത്തുനിന്ന് കളി ആസ്വദിച്ചുകൊണ്ടിരുന്ന പണിക്കാരി കുഞ്ചിയമ്മയുടെ നേര്‍ക്ക് കാലന് അലറിക്കൊണ്ടുചെന്നു.
‘നിയ്യ് വെറുതെ വിളിയ്ക്കാണ്. കാലോ ഞാന്‍ പ്പൊന്നും വരാന്‍ നിശ്ചയിച്ചിട്ടില്ല്യേ. ന്റെ ചങ്കരന് വലുതായിട്ട് പെണ്ണുകെട്ടി കുട്ടികളാവട്ടെ അപ്പൊ വേണമെങ്കില്‍ ആലോചിക്കാം…’
കുഞ്ചിയമ്മ തുപ്പല്‍കോളാമ്പിപോലുള്ള വാ തുറന്ന് പൊട്ടിച്ചിരിച്ചു.
‘ചോഴികള്‍ക്ക് മുക്കണ്ണന് തലേക്കെട്ട്.’
ചോഴികള്‍ ഒന്നിച്ചു ബഹളം വെച്ചു.
ആരോ, ഒരു മുറത്തില്‍ പഴവും ഇളനീരും കൊണ്ടുവന്നു വെച്ചു.
‘ചോഴികള്‍ക്ക് തലേക്കെട്ടുവേണം.’
ചോഴികള്‍ ഒച്ച വെച്ചു.
‘കാലന് ഒരു പാട്ടുപാടിയാല് തലേക്കെട്ട് തരാം..’ ആരാണ് പറഞ്ഞതെന്നറിയില്ല.
കാലന് പാടിക്കളിക്കാന്‍ തുടങ്ങി. ഏറ്റുചൊല്ലിക്കൊണ്ട് ചോഴികളും.
ചാടീ ഹനുമാന്
രാവണന്റെ മതിലിന്മേല്
കടന്നൂഹനുമാന്‍
രാവണന്റെ കോട്ടയില്‍
ഇരുന്നു ഹനുമാന്
രാവണനോടൊപ്പം
പറഞ്ഞൂ ഹനുമാന്
രാവണനോടിത്ഥം.
എന്തടരാവണ…..
അലക്കിമടക്കിവെച്ച ജഗന്നാഥന് മുണ്ട് കിട്ടിയ കാലന് സന്തോഷം കൊണ്ട് അലറി വിളിച്ചു.
കൂക്കി വിളിച്ച് ബഹളം വെച്ചുകൊണ്ട് അവര്‍ പടിയിറങ്ങി.
‘ചോഴി….ചോഴി….ചോഴി….’
പ്രതികരിക്കാൻ ഇവിടെ എഴുതുക: