എടത്വാ: മുന്നറിയിപ്പില്ലാതെ തിരുവല്ല-എടത്വാ റൂട്ടിലെ കെഎസ്ആര്‍ടിസിയുടെ വണ്‍വേ മാറ്റം യാത്രക്കാരെ ദുരിതത്തിലാക്കി. നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ കുഴിയെടുപ്പോടെ എടത്വാ-നീരേറ്റുപുറം റൂട്ടില്‍ നിലവില്‍വന്ന വണ്‍വേ സംവിധാനത്തിനാണു ഗതാഗത വകുപ്പ് അപ്രതീക്ഷിതമായി മാറ്റം വരുത്തിയത്.
അമ്പലപ്പുഴ, ഹരിപ്പാട് ഭാഗങ്ങളില്‍ നിന്നെത്തുന്ന ബസ് എടത്വാ സെന്റ് അലോഷ്യസ് കോളേജിനു സമീപത്തു കൂടി പാരത്തോട്-ആലംതുരുത്തി വഴിയാണു തിരുവല്ലയിലേക്കു സര്‍വീസ് നടത്തിയിരുന്നത്. തിരുവല്ല ഡിപ്പോയില്‍ നിന്നു അമ്പലപ്പുഴയ്ക്കു പുറപ്പെടുന്ന ബസ് പൊടിയാടി-നീരേറ്റുപുറം റുട്ടിലൂടെ നേരിട്ടു എടത്വായില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഈ സംവിധാനത്തിനാണു കെഎസ്ആര്‍ടിസി മാറ്റം വരുത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ അമ്പലപ്പുഴ, ഹരിപ്പാട് ഭാഗങ്ങളില്‍ നിന്നുള്ള ബസ് തിരുവല്ല ഡിപ്പോയിലേക്കു നേരിട്ടും, തിരുവല്ലയില്‍ നിന്നു എടത്വായിലേക്കുള്ള ബസ് ആലംതുരുത്തി- പാരത്തോട് വഴിയുമാണു സര്‍വ്വീസ് നടത്തുന്നത്.
ഈ മാറ്റത്തിലൂടെ ഗതാഗത വകുപ്പിനു ലാഭമോ യാത്രക്കാര്‍ക്കു ഗുണമോ ലഭിക്കില്ലെന്നതാണ് മറ്റൊരു വസ്തുത. ചക്കുളത്ത് കാവ് തീര്‍ഥാടകരുടേയും, പ്രദേശവാസികളുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ വണ്‍വേ സംവിധാനത്തില്‍ മാറ്റം വരുത്തിയെന്നാണു ഗതാഗത വകുപ്പിന്റെ വാദം. വണ്‍വേയില്‍ മാറ്റം വരുത്തിയാലും തീര്‍ഥാടകര്‍ക്കോ, പ്രദേശവാസികള്‍ക്കോ എടത്വായില്‍ എത്തണമെങ്കില്‍ ഓട്ടോറിക്ഷയെ ആശ്രയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: