ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജേന്ദ്രകുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സിബിഐക്ക് ലഭിച്ചു. കരാറുകള്‍ക്കായി നിയമവിരുദ്ധമായ സൗജന്യങ്ങള്‍ രജേന്ദ്രകുമാര്‍ ഫോണിലൂടെ ആവശ്യപ്പെടുന്നതിന്റെ ശബ്ദ സാമ്പിളുകള്‍ അടക്കമുള്ള നിര്‍ണ്ണായക തെളിവുകളാണ് സിബിഐക്ക് ലഭിച്ചിരിക്കുന്നത്.
രജേന്ദ്രകുമാറിന്റെ അഞ്ച് ഓഡിയോ ടേപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ അന്വേഷണ സംഘം അറിയിച്ചു. രജേന്ദ്രകുമാറിന്റെ ഇമെയില്‍ പാസ്വേര്ഡ് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലും നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു. 2011-13 കാലത്ത് ടെണ്ടറുകളും കരാറുകളും ചില സ്ഥാപനങ്ങള്‍ക്കായി നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ലഭിച്ചത്. സിബിഐക്ക് ലഭിച്ച ശബ്ദ സാമ്പിളുകള്‍ രജേന്ദ്രകുമാറിന്റെ തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദല്‍ഹി സര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള കരാറുകള്‍ പ്രത്യേക കമ്പനിക്ക് മാത്രമായി കൈമാറിയെന്ന പരാതിയിന്മേലാണ് സിബിഐ അന്വേഷണം നടക്കുന്നത്. അഞ്ചു കരാറുകളിലായി സ്വകാര്യ സ്ഥാപനത്തിന് 9.5 കോടി രൂപ നല്‍കിയെന്നാണ് കേസ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെജ്രിവാളിന്റെ ഓഫീസിനോടു ചേര്‍ന്നുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡിലും നിരവധി രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഐപിസി 120 ബി, അഴിമതി നിരോധന നിയമം 13(2),13(1)ഡി എന്നിവയുള്‍പ്പെടുത്തിയാണ് രജേന്ദ്രകുമാറിനെതിരായ കേസ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത് മറികടക്കുന്നതിനായി ആംആദ്മി പാര്‍ട്ടിയും കേജ്രിവാളും പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടു നടത്തിയ പരാമര്‍ശങ്ങള്‍ ഏറ്റവും തരം താണതായിപ്പോയെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാഷ്ട്രീയ സംവാദത്തിന്റെ ഏറ്റവും താണ നിലയിലാണ് കെജ്രിവാളും കൂട്ടരും പെരുമാറുന്നത്. ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ തന്റെ ഭരണകാലത്ത് അഴിമതി നടന്നെന്നുള്ള മറു ആരോപണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കുന്ന ജയ്റ്റ്ലി, ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷയ്ക്കെതിരെയും രംഗത്തെത്തി.
നിയമസഭയിലും നിയമസഭയ്ക്ക് പുറത്തും പ്രധാനമന്ത്രിയെ മനോരോഗിയെന്ന് വിളിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ നിശിതമായി ജെയ്റ്റ്ലി വിമര്‍ശിച്ചു. ഇതേ ഭാഷ കേന്ദ്രസര്‍ക്കാരിലെ ഒരംഗം തിരിച്ച് ഉപയോഗിച്ചിരുന്നെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം ഉണ്ടാകുമായിരുന്നെന്നും ജയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: