ചെങ്ങന്നൂര്‍: ബിജെപി സ്ഥാനാര്‍ത്ഥിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പുലിയൂര് ഇലഞ്ഞിമേല്‍ ശശിവിലാസത്തില്‍ ശശികുമാര്‍ (48), ഭാര്യ ശ്രീകല (37) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സിപിഎം ഗുണ്ടാസംഘം ആക്രമിച്ചത്.
ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ ബിജെപി ചെറിയനാട്, പുലിയൂര് പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ചെറിയനാട് വൈഎറ്റി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ഇലഞ്ഞിമേല്‍ എത്തി തിരികെ അരീക്കര ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി വിനോദ് ഉമ്പര്‍നാട് ഉദ്ഘാടനം ചെയ്തു.
ആശയവും ആദര്‍ശവും നഷ്ടപ്പെട്ട സിപിഎം അക്രമം രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തുനിന്നും അപ്രത്യക്ഷമാകുന്ന കമ്മ്യൂണിസത്തിന്റെ അവസാന ശ്വാസം പിടച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. അടിച്ചമര്‍ത്തലുകളില്‍ പതിന്മടങ്ങ് ശക്തിയോടെ കുതിച്ചുയര്‍ന്ന പ്രസ്ഥാനമാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ മുഴുവന്‍ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിലൂടെ മുതലെടുപ്പ് നടത്താനാണ് സിപിഎം നേതാക്കളുടെ പദ്ധതി. ഇത് മുന്‍കൂട്ടി കണ്ട് നാട്ടില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ നിയമപാലകര്‍ തയ്യാറാകണമെന്നും ശശികുമാറിനെ അക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയ മുഴുവന്‍ പേരെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി പുലിയൂര് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിജയന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് മാന്നാര്‍ താലൂക്ക് കാര്യവാഹ് എച്ച്.അരുണ്‍, ബിജെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍, സതീഷ് ചെറുവല്ലൂര്‍, രാജേഷ്കുമാര്‍, മധുസൂദനന്‍പിള്ള, അരവിന്ദാക്ഷന്, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി ശ്യാമള കൃഷ്ണകുമാര്‍, പഞ്ചായത്തംഗങ്ങളായ രശ്മി.എസ്, ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. രാധാകൃഷ്ണന്, ഷാജി പാലയ്ക്കല്‍, മനോജ് ചെറുവല്ലൂര്‍, എന്‍.രവി, അജയമോഹനന്, ഗോപന്, ഡി.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: