മാവേലിക്കര: മറ്റംതെക്ക് ഷാപ്പില് നിന്നും സ്പിരിറ്റ് ചേര്‍ത്ത 300 ലിറ്റര്‍ കള്ളും ഇതില്‍ ചേര്‍ക്കാനായി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ഷാപ്പ് മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും, അഞ്ചുപേര്‍ക്കെതിരെ മാവേലിക്കര എക്സൈസ് കേസെടുത്തു.
മറ്റം തെക്ക് റ്റിഎസ് നമ്പര്‍: 9 ഷാപ്പില് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ നടന്ന പരിശോധനയിലാണ് അഞ്ച് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 300 ലിറ്റര്‍ സ്പിരിറ്റു ചേര്‍ത്ത കള്ളും, അഞ്ച് ലിറ്റര്‍ സ്പിരിറ്റും കണ്ടെടുത്തത.് ഷാപ്പ് മാനേജര്‍ കാര്‍ത്തികപ്പള്ളി മഹാദേവികാട് കണിയിക്കര തറയില്‍ അജിത് കുമാര്‍(48), ജീവനക്കാരനായ മഹാദേവികാട് സുനില്‍ ഭവനത്തില്‍ വാസുദേവന്‍(63) എന്നിവരാണ് പിടിയിലായത്.
ഷാപ്പിലേക്ക് സ്പിരിറ്റ് എത്തിച്ചു കൊടുത്ത താമരക്കുളം പേരൂര്‍കാരാഴ്മ നെടിയത്ത് വീട്ടില്‍ രഘു, ഷാപ്പിന്റെ ലൈസന്‍സികളായ കണ്ണനാങ്കുഴി സ്വദേശി കൃഷണന്, വള്ളികുന്നം സ്വദേശി രാഘവന്, നൂറനാട് സ്വദേശി രമേശന്, അടൂര്‍ സ്വദേശി സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ആലപ്പുഴ എക്സൈസ് ഇന്റലിജന്‍സിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് മാവേലിക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കള്ളില്‍ സ്പിരിറ്റ് കണ്ടത്തിയതിനെ തുടര്‍ന്ന് മാവേലിക്കര റേഞ്ചിലുള്ള രണ്ടാം നമ്പരില്‍പെട്ട അഞ്ചു ഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ എക്സൈസ് ശുപാര്‍ശചെയ്തു. മാവേലിക്കര എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.പി. അനൂപ്, പ്രിവന്റീവ് ഓഫീസര്‍ എം.ആര്. സുരേഷ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ശശി, സാബു, വിനോദ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു
മാവേലിക്കര കടവൂരിലെ കള്ള് ഷാപ്പില് നിന്നും സ്പിരിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാവേലിക്കര റേഞ്ചിലെ ആറ് കള്ള് ഷാപ്പുകള്‍ നിലവില്‍ അടഞ്ഞു കിടക്കുകയാണ്. ഒന്നാം ഗ്രൂപ്പിലെ ലൈസന്‍സിയായ നൂറനാട് സ്വദേശി സുകുമാരന്‍, ഏഴാം ഗ്രൂപ്പിലെ ലൈസന്‍സി വള്ളികുന്നം സ്വദേശി സുരേന്ദ്രന് എന്നിവരും സ്പിരിറ്റ് കേസുകളില്‍ റിമാന്റിലാണ്.
ക്രിസ്തുമസ് പ്രമാണിച്ച് ശക്തമായ പരിശോധനകള്‍ നടന്നു വരുന്നതായും കൂടുതല്‍ കള്ളു ഷാപ്പുകളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.ബിജുകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: