കട്ടപ്പന: ഐശ്വര്യ തീയറ്ററില്‍ സിനിമാ ടിക്കറ്റ് നിരക്ക് കൂട്ടിയത് പ്രതിഷേധത്തിന് ഇടയാക്കി. ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിരക്ക് പിന്‍വലിച്ച് പ്രശ്നം ഒഴിവാക്കി. ഇന്നലെ രാവിലെയും ഉച്ചയ്ക്കും നടന്ന പദര്ശനത്തിനാണ് 10 രൂപ വീതം അധികമായി കാണികളില്‍ നിന്ന് ഈടാക്കിയത്. 60 രൂപയായിരുന്ന ടിക്കറ്റിന് 70 രൂപയും 70 രൂപയായിരുന്നതിന് 80 രൂപയുമാണ് ഈടാക്കിയത്. പുതുക്കിയ തുക രേഖപ്പെടുത്തിയിരുന്ന ടിക്കറ്റില്‍ നഗരസഭയുടെ സീലും പതിപ്പിച്ചിരുന്നു. തുക വര്‍ധിപ്പിച്ചത് ചിലര്‍ ചോദ്യം ചെയ്തെങ്കിലും നഗരസഭയുടെ അനുമതിയോടെയാണെന്നായിരുന്നു മറുപടി. പ്രശ്നത്തില്‍ ബിജെപി കൗണ്‍സിലര്‍ പി.ആര്. രമേശ് ഇടപെട്ടതോടെയാണ് വര്‍ധിപ്പിച്ച തുക പിന്‍വലിച്ചത്. തീയറ്റര്‍ ഉടമകളുടെ കഴിഞ്ഞ ദിവസത്തെ സമരത്തെ തുടര്‍ന്ന് സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണപ്രകാരം നിരക്ക് വര്‍ധിപ്പിക്കാന്‍ നടപടിയായെന്ന് ഉദ്യോഗസ്ഥരെ ധരിപ്പിച്ചാണ് ടിക്കറ്റില്‍ സീല്‍ വയ്പിച്ചതെന്ന് പറയപ്പെടുന്നു. കൗണ്‍സിലിന്റെ തീരുമാനമില്ലാതെ നിരക്ക് വര്‍ധിപ്പിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കുന്ന മുറയ്ക്ക് നിരക്ക് വര്‍ധിപ്പിക്കാന്‍ മറ്റുള്ളവരും നീക്കം നടത്തിയിരുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: