മോസ്കോ: പ്രതിരോധ,ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ ഭാരതവും റഷ്യയും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും പത്തു കരാറുകള്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കരാറുകള്‍ യാഥാര്‍ത്ഥ്യമായത്.
ഭാരത കമ്പനികള്‍ക്ക് റഷ്യയുടെ എണ്ണ, വാതക മേഖലകളിലേക്ക് പ്രവേശനം ലഭിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ണ്ണായക കരാറുകളാണ് മോദിയുടെ ദ്വിദിന സന്ദര്‍ശനത്തോടെ യാഥാര്‍ത്ഥ്യമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ആത്മവിശ്വാസത്തോടെ മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ലോക രാഷ്ട്രീയം, സാമ്പത്തികം, സാമൂഹ്യ വിഷയങ്ങളിലേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിക്കുകയാണെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി റ്റാസിന് നല്കിയ അഭിമുഖത്തില്‍ പ്രസിഡന്റ് പുടിന് പറഞ്ഞു.
പ്രതിവര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 65,000 കോടി രൂപയില്‍ നിന്നും രണ്ടു ലക്ഷം കോടിയിലേക്ക് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ എത്തിക്കാനും ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായി. റഷ്യയുമായി സ്വതന്ത്ര വാണിജ്യ കരാറിനുള്ള ശ്രമങ്ങളും ഭാരതം ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിലൂടെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ മോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ കൂടുതല്‍ സജ്ജമായിട്ടുണ്ട്. കാമോവ് 226 റ്റി ഹെലികോപ്റ്ററുകള്‍ ഭാരതവുമായി ചേര്‍ന്ന് നിര്‍മ്മിക്കാന്‍ റഷ്യ തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ മിസൈല്‍ സംവിധാനം 40,000 കോടി രൂപ മുടക്കി വാങ്ങുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.
ഭാരതം അമേരിക്കയെക്കാള്‍ റഷ്യയില്‍ നിന്നും കൂടുതല്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനായുള്ള ശ്രമങ്ങളാണ് റഷ്യ നടത്തുന്നത്. കൂടുതല്‍ ആണവപ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനങ്ങളും ഇരു രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: