ആലക്കോട്: കഴിഞ്ഞദിവസം വൈതല്‍ മലയിലെ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയ വൈതല്‍മല ക്ഷേത്രത്തിലെ ദേവിയുടെ ഉടവാള് ആലക്കോട് പോലീസ് ഭക്തര്‍ക്ക് വിട്ടുനല്‍കിയില്ല. എന്‍എസ്എസ് ക്യാമ്പുമായി ബന്ധപ്പെട്ട് വൈതല്മലയിലെത്തിയ വിദ്യാര്‍ത്ഥികള്‍ ക്ഷേത്ര തറയുടെ കല്ലുകള്‍ ഇളക്കിയപ്പോഴാണ് ദേവിയുടെ ഉടവാള് കണ്ടെത്തിയത്. സ്കൂള്‍ അധികൃതര്‍ ഇത് ആലക്കോട് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെ കേരള ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളും വെള്ളാട് ദേവസ്വം അധികൃതരും വാള് ഭക്തര്‍ക്ക് വിട്ടുനല്കണമെന്നാവശ്യപ്പെട്ട് പോലീസിന് അപേക്ഷ നല്‍കിയെങ്കിലും പോലീസ് ഇത് വിട്ടുനല്‍കാന്‍ തയ്യാറായില്ല. അടുത്തദിവസം ഇത് കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം. ഇതേത്തുടര്‍ന്ന് ഭക്തജനങ്ങള്‍ വൈതല്‍ മലയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയെങ്കിലും അനുമതിയില്ലാതെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കാന്‍ അനുവദിക്കുകയില്ലെന്ന് പറഞ്ഞ് ഫോറസ്റ്റ് അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഭക്തരുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് പ്രവേശിക്കാന്‍ അനുമതി നല്കി. തുടര്‍ന്ന് ഭക്തര്‍ ക്ഷേത്രസന്നിധിയില്‍ വിളക്ക് കത്തിക്കുകയും വെള്ളാട് ദേവസ്വം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തു. ഇവിടെ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ഭക്തജനങ്ങള്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്ഷേത്ര സ്ഥാനികരുടെയും ഭക്തജനങ്ങളുടെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. വെള്ളാട് ദേവസ്വം ചെയര്മാന് ടി.എന്‍.ബാലകൃഷ്ണന്, കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡണ്ട് അജിത്ത് രാമവര്‍മ്മ, കെ.കെ.സുരേഷ് ബാബു, വി.ഡി.ജയലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്തര്‍ പൂജകളും മറ്റും നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: