തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഹൈക്കോടതിയെയും നിയമസംവിധാനത്തെയും വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. സ്വന്തം രാഷ്ട്രീയ ഇംഗിതത്തിനനുസരിച്ച് കോടതികള്‍ പ്രവര്‍ത്തിക്കണമെന്ന സുധീരന്റെ നിലപാട് രാജ്യത്തെ നിയമ വ്യവസ്ഥയെ തകര്‍ക്കുവാനേ ഉപകരിക്കൂ. കോടതി വിധിക്കെതിരായ അസഹിഷ്ണുത സുധീരന് അവസാനിപ്പിക്കണമെന്ന് കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലുവയില്‍ നടത്തിയ പ്രസംഗം മതവിദ്വേഷപരമല്ലെന്ന ഹൈക്കോടതി പരാമര്‍ശം സത്യം മനസ്സിലാക്കി കൊണ്ടുള്ളതാണ്. പ്രസംഗം ഏതെങ്കിലും സമുദായത്തിന് എതിരല്ല, മതസ്പര്‍ദ്ധ വളര്ത്തുന്നതുമല്ലന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. വസ്തുതകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇതു പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജാമ്യം നല്കിയിരിക്കുന്നതും.
കോടതി അധികാര പരിധി ലംഘിക്കുന്നുവെന്ന സുധീരന്റെ പരാമര്‍ശം കോടതി നടപടികളിലുള്ള കൈകടത്തലും നിയമസംവിധാനത്തെ ഭീഷണിപ്പെടുത്തലുമാണെന്ന് കുമ്മനം പറഞ്ഞു. ജഡ്ജിമാര്‍ക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. തങ്ങള്‍ക്ക് രുചിക്കാത്ത ഉത്തരവുകളും വിധികളും പരാമര്‍ശങ്ങളുമെല്ലാം കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുമ്പോള്‍ ജഡ്ജിമാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നുള്ള നിലപാട് അരാജകത്വമാണ് സൃഷ്ടിക്കുക.
വെള്ളാപ്പള്ളിയുടെ പ്രസംഗത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന യാതൊന്നുമില്ലെന്നതാണ് ബിജെപിയുടെ നിലപാട്. വെള്ളാപ്പള്ളി യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്താനായി കെട്ടിച്ചമച്ച കേസാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിവേചനപരമായ ഭരണത്തിനെതിരായ പ്രതികരണം മാത്രമാണ് വെള്ളാപ്പള്ളി നടത്തിയത്. കോടതിക്ക് അതു മനസ്സിലാകുകയും ചെയ്തു. കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: